2017, ഫെബ്രുവരി 15, ബുധനാഴ്‌ച

പിൻതിരിവുകൾ ...


ഓർക്കുവാനൊന്നുമില്ലാത്തൊരീ ഓർമ്മകൾ ,
മായ്ക്കുവാൻ പോലും,മറന്ന വിഭ്രാന്തികൾ,
ചലനമറ്റീടുന്ന  പൂമര കാറ്റുകൾ ,
പ്രണയം മറന്നൊരാ പൂഴി മൺപാതകൾ ...

നീയാണു നീ മാത്രമായിരുന്നു ,
എൻറെ  പ്രാണൻ പകുത്തതും,
കുഞ്ഞു മഞ്ചാടികൾ ചോപ്പിച്ചെടുത്തതും ,
ഒടുവിലീ സന്ധ്യയോടൊന്നുമില്ലെന്നു,
വെറുതെ പറയുവാൻ കള്ളം പറഞ്ഞതും...
ആ മഷിത്തണ്ടുകൊണ്ടെന്റെ സ്വപ്നങ്ങളിൽ ,
ഹൃദയം പിളർത്തതും മായ്ക്കാൻ ശ്രമിച്ചതും ,
രണ്ടു സമാന്തര രേഖകളായി കൂട്ടി മുട്ടാതെ
നാം കാണാതിരുന്നതും ...

ഓർമ്മകൾ അത്രമേൽ കുത്തി നോവിക്കുന്നു ,
വീണ്ടുമെൻ ജാലകക്കീഴിൽ ചുരന്ന  ചാറ്റൽ മഴ ,
നീയാ മഴത്തുള്ളി ,എന്നിലേക്കെത്താതെ ,
കണ്ണുനീർ ചാലിൽ കുടുങ്ങിക്കിടക്കുന്നു ...
അസ്തമിക്കാൻ പോലുമാകാതെ സൂര്യനീ
പാതി വഴിയിൽ തേങ്ങി നിൽക്കെ
ഇടനാഴിയിൽ രണ്ടു  കാലടിപ്പാടുകൾ
പൊടിവീണകന്നു  പോവുന്നു...

2016, ജനുവരി 4, തിങ്കളാഴ്‌ച

മടക്കയാത്ര

മഞ്ഞും മഴയും 
ഒളിച്ചിരിക്കുന്ന കുന്നിൻ 
ചെരുവിലേക്ക്‌ ഒരു യാത്ര പോകണം....
ഇടയ്ക്കെപ്പോഴോ 
ഉള്ളിൽ ഇരമ്പുന്ന കടലിൽ 
ഒഴുകി അകലണം....
വിതുമ്പലുകൾ 
അടക്കി പിടിച്ച ചിന്തകളിൽ നിന്നും 
വഴുതി മാറണം..
ഒരിക്കൽ കൂടി ..
നിന്നിലേക്ക്‌ ഞാൻ മാത്രമായി 
ഈ തടവറയിൽ നിന്നും 
മടങ്ങണം....

2015, ജൂലൈ 21, ചൊവ്വാഴ്ച

വീട് കരയുന്നുണ്ടോ?


കൂട്ടി വച്ച വളപ്പൊട്ടുകൾ 
ആരെയോ കാത്തിരിക്കുന്ന 
പൂച്ചകുഞ്ഞുങ്ങൾ 
ഇളം നീല നിറമുള്ള എരിഞ്ഞു 
തീരാറായ മണ്ണെണ്ണ മണമുള്ള 
ഓർമ്മകൾ 
തട്ടിയിട്ടും തട്ടിയിട്ടും പോവാതെ 
ഒരു കുന്നു നൊമ്പരത്തിന്റെ 
പൊടി പിടിച്ച  ഓർമ്മകൾ 
വീട് കരയുന്നുണ്ടോ?

2015, ജൂൺ 3, ബുധനാഴ്‌ച

ഉന്മാദിനി

സ്വപ്നങ്ങളിൽ വീണ്ടും 
ആ മരം പൂക്കുന്നു,തളിര്ക്കുന്നു 
 ഒടുവിൽ ഉണങ്ങിയ ഇലകളുമായി 
പേമാരിയിൽ കട പുഴകി വീഴുന്നു 

ശല്ക്കം കൊഴിഞ്ഞ ഒരു 
വയസ്സൻ കരിനാഗം എന്നെ നോക്കി 
പല്ലിളിക്കുന്നു 

ഇനിയും ഓർമകളിൽ 
ഞാൻ ഒച്ചു വേഗത്തിൽ ഇഴയും 
എനിക്ക് മാത്രമായി തുന്നിയ 
പൂക്കളുടെ കുപ്പായമിട്ട് ,
മിന്നാമിന്നികളുടെ കൂട്ടിൽ ഉറങ്ങും 
അവിടെ നീ എനിക്കായി 
പാട്ടുകൾ പാടും 

എന്റെ ഈ ഉന്മാദം 
എനിക്ക് ചിറകുകൾ തരും 
അതിലൊന്ന്  നിനക്കു ഞാൻ കടം തരും 
ഒറ്റ ചിറകുകളുമായി നീയും ഞാനും 
നമുക്ക് മാത്രമായി തീർത്ത 
കടിഞ്ഞാണില്ലാത്ത വെള്ളക്കുതിരകളുള്ള 
ആ കുന്നിൻ ചെരുവുകളിലേക്ക് പറക്കും 
 





2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

എന്നെക്കുറിച്ചു മാത്രം..

ഇടയ്ക്കെപ്പോഴോ മുനയൊടിഞ്ഞ തൂലിക
വാര്ന്നോഴുകിയ മഷി തുള്ളികളിൽ 
വഴി തെറ്റിപ്പോയത് എന്റെ 
വികല്പമായ ചിന്തകളായിരുന്നു 
ബാക്കി വച്ച നിറം 
മങ്ങിയ പുസ്തകത്താൾ 
എഴുതിയതെല്ലാം എന്നെ കുറിച്ച് 
 എഴുതാൻ മറന്നു പോയതും 
ഇനി ബാക്കി വച്ചതുമെല്ലാം എന്നെക്കുറിച്ചു മാത്രം 
കാരണം എനിക്കു മറ്റൊന്നും അറിയില്ല 
പാതി മാത്രം എന്നെ അറിഞ്ഞ 
എന്റെ തൂലിക 
അംഗഭംഗം വന്ന അക്ഷരങ്ങൾ 
തിരിച്ചൊന്നു നടക്കാൻ 
കൊതിക്കവേ അടഞ്ഞു പോയ  ഊടു വഴികൾ 
ഹരണ ഗുണിതങ്ങളിൽ 
വെട്ടിക്കുറച്ച സ്വപ്‌നങ്ങൾ 
ഇതു മാത്രം ഒടുവിൽ ചേർത്തെടുത്തതാണിപ്പോൾ 
 ഞാൻ എന്ന സമവാക്യം ..

2015, മാർച്ച് 24, ചൊവ്വാഴ്ച

ഓർമപ്പെടുത്തൽ

വിഷാദം  ഒരു കടൽ പോലെയാണ് 
ചിലപ്പോൾ ആര്ത്തലച്ചു കരയും 
ചിലപ്പോൾ നിശബ്ദമായി തേങ്ങും ...
കണ്ണുനീരിന്റെ ജല്പനങ്ങൾ 
ഒരു പ്രളയക്കടൽ ഇരമ്പുന്നുണ്ട്
ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കൊഴുകി 
അലമുറയിട്ടു വിതുമ്പു ന്നുണ്ട് 
പൊട്ടിയടർന്ന ശംഖിനുള്ളിൽ 
ഒരു കുഞ്ഞു ഹൃദയമിടിക്കുന്നുണ്ട് 
ചില നിമിഷങ്ങൾ കലങ്ങിയടിഞ്ഞ 
തിരയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു 
ഇടയ്ക്കെപ്പോഴോ കരയെ വിഴുങ്ങിയ കടൽ 
അതാണിപ്പോൾ വിഷാദം 
മാത്രം ചേര്ത്തു വച്ച മനസ്സ്...
കാര മുള്ള് പോലെ അതെന്നെ 
കുത്തി നോവിക്കുന്നു...
മഞ്ഞച്ച ചെതുമ്പലുകൾ 
കൊണ്ടെന്റെ അസ്ഥികൾ ദ്രവിച്ചു 
തുടങ്ങിയിരിക്കുന്നു ....
ഹാ സ്വപ്നവും യാഥാര്ത്യവും 
തമ്മിലുള്ള അന്തരം എത്രയോ 
ദീര്ഘമേറിയതാണെന്ന ഓർമപ്പെടുത്തൽ !!

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ചിന്തകൾ


ചിന്തകൾ  അഗ്നിനാളങ്ങ ളാ ണ്
അകക്കണ്ണിൽ എരിഞ്ഞെരിഞ്ഞു
വാർന്നൊഴുകിയ ഓർമകളെ
നഖക്ഷതങ്ങൾ ബാക്കി വച്ച
രക്ത തുള്ളികളെ
ഈ ചെളി നിറഞ്ഞ
ചതുപ്പു നിലങ്ങളിലേക്ക്
വലിച്ചെറിഞ്ഞു
ആ ഈര്പ്പത്തിലും
കത്തിപ്പടരുന്ന അഗ്നി നാളങ്ങൾ
നിസ്സഹായതയുടെ നിഴലനക്കങ്ങൾ,
രോദനങ്ങൾ ...
ചിലപ്പോൾ തണുത്തുറഞ്ഞ
ഒരു ശീതക്കാറ്റ്..
മറ്റു ചിലപ്പോൾ
കത്തിയെരിയുന്ന  മരുവെയിൽ...
ഹാ !!എന്റെ ചിന്തകളേ
നിങ്ങളെനിക്കിപ്പോഴും
ഉത്തരം തരാത്ത വലിയൊരു
പ്രഹേളികയാണ്...

2014, ജൂലൈ 15, ചൊവ്വാഴ്ച

ചിത്ര ശലഭം


എരിഞ്ഞടങ്ങിയ മൌനങ്ങളിൽ
ഒരു ചിറകൊടിഞ്ഞ
ചിത്ര ശലഭം കേഴുന്നുണ്ട്...
വിഷാദം,തളർന്നുറങ്ങുന്ന
സൂര്യകാന്തിയിൽ
ഇനിയും ഉണരാത്ത
രാവുകളിൽ പണ്ടെങ്ങോ
നുകർന്ന മധു കണം
ബാക്കി നിൽക്കെ,
ഈ നനുത്ത ചിറകുകൾ ഇല്ലാതെ
ഇനി വെറും വെറുക്കപ്പെട്ട
പുഴുവായി
ഈ മണ്‍ പരപ്പിൽ
ജീവന്റെ അവസാന
ശ്വാസവും പോകും വരെ
ഇനിയും  എത്ര നാൾ ...

2014, മേയ് 31, ശനിയാഴ്‌ച

വിഭ്രമ കാഴ്ചകൾ !!!


ഇന്നെന്റെ വരണ്ടുണ ങ്ങിയ 
കണ്ണുകളിലെ ഈര്പ്പത്തിനു 
ചോര മണക്കുന്നുണ്ട് 
പ്രണയത്തിന്റെ ഈറൻ ചോര മണം 
എത്ര  കഴുകിയിട്ടും 
മണം മാറാതെ അതെന്നെ തളര്ത്തുന്നു
ചത്ത ചോരയുടെ മണം 
തേടി കടിയനുറുമ്പുകൾ 
എന്നിലേക്കരിച്ചരിച്ചു 
വന്നു കൊണ്ടിരിക്കുന്നു..
വിഹ്വലതയുടെ വിഭ്രമത്തിന്റെ 
ഈ ചുഴലിക്കാറ്റിൽ നിന്നും 
എനിക്ക് ഇല്ലാതാവണം 
ദൂരെ മേഘങ്ങൾ മിന്നലിൽ 
പിളര്ന്നിറങ്ങുമ്പോൾ 
അവയിലെവിടെ യോ ധൂളികളായ് 
പടര്ന്നിറങ്ങിയ എന്റെ 
സ്വപ്നങ്ങളെ ഞാൻ കാണാറുണ്ട്
തല്ലിയുടച്ച സ്വപ്‌നങ്ങൾ !!
തിരസ്കരിക്കപ്പെടലുകളെ 
ഞാൻ പതിയെ പതിയെ 
സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു 
കൂമൻ കൂവലുകൾ 
ഇരുട്ടിൽ ഇപ്പോഴെന്നെ 
ഭയപ്പെടുത്തുന്നില്ല...
കാലൻ  കോഴികളുടെ 
ചിറകടി യൊച്ചയും 
ഞാൻ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു 
അഭൗമ തലത്തിൽ 
എവിടെയോ എനിക്കു 
മാത്രമായി കാത്തിരിക്കുന്ന 
മരണമേ നിന്നെ ഞാൻ 
ഒരുപാട് പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..






2014, ജനുവരി 14, ചൊവ്വാഴ്ച

എനിക്കൊന്നു കരയണം..

എനിക്കൊന്നു കരയണം 
കണ്ണു നീർ വറ്റുവോളം 
ഇട നെഞ്ചു പൊട്ടുവോളം 
ഉറക്കെയുറക്കെ 
അടക്കി പിടിച്ച 
വിങ്ങലുകളെ ഗദ്ഗദങ്ങളെ 
പുറത്തേക്കു വലിച്ചെറിഞ്ഞ് 
എനിക്കൊന്നു കരയണം 
ഈ നിശബ്ദതയെ ഭേദിച്ച്
ഒരു മഴയായി പെയ്തു തോരണം
ഒടുവിൽ ശാന്തമായി
എനിക്കൊന്നുറങ്ങണം
ഉണരാതെ ഉണരാതെ
സ്വപ്നങ്ങളുടെ സ്വര്ണ നൂലുകൾ
തേടി പറക്കണം
പറന്നു പറന്നു ചിറകുകൾ
കുഴഞ്ഞു താഴെ വീഴുന്ന
വരെ പറക്കണം
ഒടുവിൽ ഒഴിഞ്ഞ ചില്ലു പാത്രമായി
അടുക്കള കോണിൽ
ഓര്മകളുടെ ചലനങ്ങൾ
കാതോർത്ത് സ്വസ്ഥമായ്
എനിക്ക് ഞാനാവണം
ഞാൻ മാത്രമാവണം..


2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഒസ്യത്ത്...

ചില നേരമ്പോക്കുകളിൽ
കൊഴിച്ചിട്ട ഓർമകളിൽ
നിന്നും ഇന്നലെ ഒരു ചെമ്പകം
അടര്ന്നു വീണു
ദലങ്ങളിൽ വിരലുകളമർത്തി
വിഷാദം കാറ്റ് കടന്നു പോയി ....
മുരിക്കിൻ പൂവിൽ
വിരുന്നു വന്ന മരണം
കാകൻ കണ്ണുകളിൽ ഒളിഞ്ഞു നോക്കി
ഒലിച്ചിറങ്ങുന്ന ശല്ക്കങ്ങളിൽ
മരണം ഒസ്യത്ത് എഴുതി
വീണു കിടന്ന പൊടി മണ്ണിൽ പാതി
നിന്നെ വളര്ത്തി  വിരിയിച്ച
ചെമ്പക മരത്തിന്...
നിന്റെ പാതി മിഴിയടഞ്ഞ
പ്രണയം നിന്നെ
അകലങ്ങളിലേക്ക്
വഴി തെളിച്ച കാറ്റിന്..
നീ കാത്തു സൂക്ഷിച്ച
ഓർമ്മകൾ അയല്പക്കത്ത്
പൂക്കാനിരിക്കുന്ന ഗുൽമോഹറിന്
നിന്റെ സ്വപ്‌നങ്ങൾ പോലും
നിനക്ക് സ്വന്തമല്ലെന്നറിഞ്ഞിട്ടും...
ഇനിയും പാതി കരിഞ്ഞ
ഇതളുകളിൽ നീ ഉറ്റു
നോക്കുന്നതെന്തിന് ചെമ്പകപ്പൂവെ ? 

ബാക്കിയായവ...


ഒരു സ്വപ്നമുണ്ട്
കനലുകളിൽ വെന്തെരിഞ്ഞു
ചിറകടർന്നു  കിടക്കുന്നു
ഒരു മോഹമുണ്ട്
നിസ്സംഗ മായ് മൌനത്തെ തേടുന്നു
ഇടറി വീണ ഓർമകളിൽ
പഴയൊരു പ്രണയമുണ്ട്
പേമാരിയായ് പെയ്തു തോരുന്നു
ഇരുളും വിഷാദവും
ഇണ സര്പ്പമായ്
എന്നെ ചുറ്റി വരിയുന്നു
ഏകാന്തത....!!!!!
കാലം ചിലപ്പോൾ
അങ്ങനെയാണ് ,
വലിയൊരു പ്രളയത്തെ
ഒരു തുള്ളി കണ്ണു നീര് തുള്ളിയി ലൊതുക്കും
മറ്റു ചിലപ്പോൾ
മൌനമായ് ഇട നെഞ്ചു പിളര്ത്തും
മൃതം ഓര്മ്മകളെ
വലിച്ചെറിഞ്ഞ പിന്നാമ്പുറങ്ങളിൽ
ഇനിയും ചില
കൊഴിഞ്ഞ തൂവലുകൾ
മാത്രം ബാക്കി
കൂടെ ഞാനും....

2013, ജൂലൈ 28, ഞായറാഴ്‌ച

ചിലപ്പോൾ ഞാൻ ഇങ്ങനെയാണ്

നിന്റെ പകലുകളുടെ
വറുതിക ളിൽ കൊഴിഞ്ഞു
പോയത് എന്റെ രാത്രികളാണ്
ഞാൻ വിഷാദവും
നീ എന്നെ മൂടുന്ന ശ്വാസ
കമ്പളവുമായി
മാറിയപ്പോൾ
ഉരുകി ഉരുകി നിന്നിൽ ലാവയായി
ഒഴുകി അടര്ന്നതാണ് ഞാൻ
എന്റെ ചൂടി ൽ
നഷ്ടപ്പെട്ട കാല മണ്ഡലങ്ങളെയോർത്ത്
നീ വിതുമ്പുന്നത്
കാണാനാ ണെ നിക്കിഷ്ടം
എന്റെ നഷ്ടപ്പെട്ട  ഓർമകളെ
സ്വപ്നങ്ങളെ എനിക്ക്
മടക്കി നല്കുക
ഞാൻ ഞാനായി
എന്റെ ഇഷ്ടങ്ങളിലേക്കൊതുങ്ങട്ടെ
എനിക്കും നിനക്കുമിടയിലെ
ഈ വൃത്തികെട്ട
ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞ്
ഇനിയെങ്കിലും എന്നെ
സ്വതന്ത്രയാക്കുക .....


2013, ജൂലൈ 10, ബുധനാഴ്‌ച

ജല്പനങ്ങൾ

ഇറയത്ത്‌ ഉണക്കാനിട്ട
ഓർമ്മകൾ ഇന്നലെ
മഴവെള്ളം തട്ടി നനഞ്ഞു...
ഞാൻ ഞാനല്ലാതെ
നീ മാത്രമായി
മഴയായി ഒഴുകി
നിന്റെ വിഷാദങ്ങ ളിൽ
വീഴ്ന്നുറങ്ങിയതുകൊണ്ടാവാം
ഈ മഴ എനിക്കന്യമല്ലാതിരുന്നത്
പ്രണയമാണ് നീ
ചിലപ്പോൾ പരിഭവവും
എങ്കിലും എനിക്ക് നഷ്ടപ്പെട്ടതെന്തോ
ഞാൻ നിന്നിൽ
തിരഞ്ഞു നടക്കാറുണ്ടോ ?
അത് പ്രണയവും പരിഭവവുമല്ല
ഒരു പക്ഷെ അതെന്നെ തന്നെ
ആയിരിക്കാം
നിന്റെ വേരുടലുകൾ
എന്നിൽ തീര്ത്ത
മഴപ്പാടുകളെ ആയിരിക്കാം...
മഴ എന്റെ  ശ്വാസമായി
നിന്നെ തേടി
ജനാലയ്ക്കരികിൽ
കാത്തു നില്പ്പുണ്ട്
വെറുതെ പുറത്തിറങ്ങി
ഒന്നു നനഞ്ഞു കുതിർന്നു വരൂ
ഇനി വരാൻ കാത്തിരിക്കുന്നത്
ചിലപ്പോൾ  വരണ്ട ശ്വാസത്തിന്റെ
വേനലായിരിക്കാം 

2013, ജൂൺ 18, ചൊവ്വാഴ്ച

കടൽ

കരഞ്ഞു കലങ്ങി  കലങ്ങി
തിരയടി ച്ചു യരുമ്പോൾ
കടലേ നീ ഒരു സുന്ദരിയാണെന്ന്
ചിലപ്പോഴൊക്കെ എനിക്ക്
തോന്നാറുണ്ട്
ഇന്നലെ മഴ വീണ്ടുമെന്റെ
ബാല്കണിയിൽ ചിനുങ്ങിയപ്പോൾ
ഞാനോര്ത്തു ഈ ലോകം
മുഴുവൻ ഒരു കടലും
ഞാനതിലെ കുഞ്ഞു
നത്തൊലിയുമായെങ്കിലെന്ന്
എങ്കിൽ നീന്തി നീന്തി
അക്കരെ തേടി എനിക്കെന്റെ
അമ്മ മടിത്തട്ടിൽ
ഉറങ്ങാമായിരുന്നു
ആരും കാണാതെ
ഈ മോണിട്ടറി നുള്ളിൽ
നുഴഞ്ഞു കയറി
ലോകം മുഴുവൻ
ഈ ഇടി  മിന്നലൊന്നു
കാര്ന്നു തിന്നെങ്കിൽ
ഈ യാന്ത്രികതയിൽ നിന്നും
 എന്നെ പൊട്ടി ച്ചെറിഞ്ഞു
കടലേ  ഞാൻ നിന്നിൽ ലയിച്ചേനെ
 ഒഴുകി ഒഴുകി
 എന്റെ മഴക്കാലങ്ങളെ
ഓടിട്ട ആ പഴയ
ഓർമകളിൽ ചെന്ന് ചേര്ക്കൂ
പുൽക്കൊടി ത്തുമ്പിലെ
നേർത്ത മഞ്ഞു തുള്ളിയെ
വീണ്ടുമെന്റെ
കണ്ണിലുറ്റിക്കാൻ തിരികെ
തരൂ ....
ഓല മേഞ്ഞ വിദ്യാലയ
വീചികളിൽ
നനഞ്ഞൊലിച്ചിരിക്കാൻ
എനിക്കിനിയും ഇടം തരൂ
അതല്ലെങ്കിൽ നിന്റെ
തിരയിളക്കത്തിൽ
ഈ മഴക്കാലത്തെ
നുണഞ്ഞു നുണഞൊ ന്ന്
ഇല്ലാതാവാനെങ്കിലും എന്റെ
കടലേ നീയെന്നെ
കൂട്ടു വിളിക്കൂ

നിശ്ശബ്ദത

നിശ്ശബ്ദതകളെ എനിക്കിഷ് ടമാണ് 
നിനക്കും എനിക്കും ഇടയിലെ  
ശ്വാസ ഗതികളിൽ 
നമ്മൾ അറിയാതെ സൃ ക്ഷ്ടിച്ച 
നിശ്ശബ്ദതകൾ 
ഒരു വേലിയേറ്റം 
പോലെ നിന്റെ 
സമ ചതുരങ്ങളിൽ നിന്നും 
കോണ് നഷ്ടപ്പെട്ട 
ത്രികോണ മായി 
നിന്റെ ഇഷ്ടങ്ങളുടെ 
കിലുങ്ങാത്ത ചങ്ങല കണ്ണികളായി
അങ്ങനെ അങ്ങനെ  
നിശ്ശബ്ദമാവുന്നതാണെനിക്കിഷ്ടം 
കാരണം നീ എന്റെ 
പ്രിയപ്പെട്ട നിശ്ശബ്ദതയാണ്‌

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

എന്റെ കവിത

തട്ടി മാറ്റി കളഞ്ഞീടുകെന്‍
പകല്‍ മിന്നി കൊള്ളിയാല്‍
വീശുന്ന നഷ്ട ദു:ഖങ്ങളെ
വെട്ടിയരിഞ്ഞ വഴിപ്പാടില്‍
മൂകമായ് ഞെട്ടറ്റു
വീഴുന്ന തോട്ടാവാടിയെ.. 
ഉത്തരം ചൊല്ലാന്‍
മടിച്ചൊന്നു നില്‍ക്കവേ
പതറുന്ന വാക്കിലെ
പഴയൊരാ പ്രണയത്തെ
വിരല്‍ ഞൊടിച്ചീടുന്നു
ഓര്‍മ്മകള്‍ വീണ്ടും വിശപ്പിന്റെ
ഉച്ചിയിലെന്ന പോല്‍
വിരളം വിദുരം
ഉറയ്ക്കാത്ത വാക്കിനെ
തൂലിക തുമ്പില്‍
പിടിച്ചൊന്നു കേട്ടവേ
കേ ഴുന്നതെന്നോട്
കെട്ടിടല്ലേ കണ്ണു മൂടിടല്ലേ
കാറ്റു തൊട്ടൊന്നു
പൊട്ടി പറന്നിടട്ടെ
പട്ടമായിടട്ടെ
തൂലിക വീണു
പിടഞ്ഞു പോയി
നിന്റെ രക്ത
ചുവപ്പിന്റെ നീറ്റു നോവില്‍
ആരോ അരിഞ്ഞ
ചിറകുമായ് കവിതേ
നീ വീണ്ടുമെന്‍ മുന്നില്‍
പിടഞ്ഞു വീഴേ
 വയ്യെനിക്കിനിയും
പഴയ പൂമ്പാറ്റയായ്‌
നിന്നെ പറത്തി പറഞ്ഞയക്കാന്‍...
 

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

മാപ്പ്...


കാഴ്ചയ്ക്കപ്പുറം തേടി
കാഴ്ച നഷ്ടപ്പെട്ട
വേരുടലുകള്‍..
മുറിപ്പാടില്‍ നിന്നും
പിച്ചിയെടുത്ത
ആണ്‍ നോട്ടങ്ങള്‍..
വിഷാദം,വിരഹം
ഇതൊക്കെയാണ്
പെണ്ണെ നിന്റെ നിഘണ്ടുവില്‍
ഇനി ബാക്കി
പൊരുതുക  ചിലപ്പോള്‍
നിനക്കും കിട്ടിയേക്കാം
ഒരു കിളിക്കൂടിന്റെ
വാത്സല്യം..
അല്ലെങ്കില്‍
ഗരുഡന്‍ ബാക്കി വച്ച
ഒരു മാംസ
പിണ്ടമായ് ഭൂമിയില്‍
അഴുകുമ്പോള്‍
അല്പമൊരു
നിര്‍വൃതി...
മാപ്പ് മാത്രമേ 
ചോദിയ്ക്കാന്‍ 
എനിക്ക് ബാക്കിയുള്ളൂ.
 (എന്റെ സഹോദരിക്ക് :"സൂര്യനെല്ലിയിലെ പേരറിയാത്ത പെണ്‍കുട്ടിക്ക്")

2013, ജനുവരി 7, തിങ്കളാഴ്‌ച

പിരിക വയ്യ നിന്‍ പ്രണയത്തെ...

നിന്റെ കനവുകള്‍
നിറച്ച പഴയ
പുസ്തക താളില്‍ നിന്നും
ഇന്നലെ എനിക്കൊരു
മയില്‍‌പ്പീലി കിട്ടി
പ്രണയം വറ്റി വാക്കുകള്‍
മുറിഞ്ഞു എന്റെ
ഹൃദയത്തിന്റെ നീരൊലിപ്പില്‌
നിന്നും അടര്‍ന്നുപോയ
പഴയ മയില്‍ പ്പീലി വര്‍ണം
ആകാശം കാണാതെ
കാത്തു കാത്തു വച്ച്
ഒടുവില്‍ കാണാതെ പോയ
പ്രണയം
ചത്ത കണ്ണുകള്‍
കൊണ്ട് അതെന്നെ ഉറ്റു
നോക്കുന്നു.
നിന്റെ പ്രണയത്തെ
പറിച്ചു മാറ്റാന്‍
കാരണങ്ങള്‍ തിരഞ്ഞു
തിരഞ്ഞു തിരക്കില്‍
ബാക്കിയായ വളപൊട്ടുകള്‍
ഇന്നലെ വീണ്ടും
നാളെയായ് വന്നെങ്കില്‍
ഒരിക്കല്‍ കൂടി
നിന്‍ പ്രണയത്തില്‍
ഞാന്‍ നനഞ്ഞു കുതിര്‍ന്നേനെ
പിരിക  വയ്യ നിന്‍ പ്രണയത്തെ
മരണം തൊട്ടു വിളിക്കും വരെയും..
 

2012, ഡിസംബർ 31, തിങ്കളാഴ്‌ച

ഡിസംബര്‍ നീ എനിക്ക് പ്രിയപ്പെട്ടവളാകുമായിരുന്നു...

ഡിസംബര്‍  നീ പോവുകയാണ്..
ചിലപ്പോഴൊക്കെ മഞ്ഞു
മൂടിയ താഴ്വാരങ്ങളില്‍
നിന്റെ നേര്‍ത്ത കമ്പളം
പിഞ്ഞി കീറിയത്
ഞാന്‍ നോക്കി നിന്നിരുന്നു.
ബാക്കിയായ മണിക്കൂറുകളെ
നോക്കി നീ നെടുവീര്‍പ്പിട്ടതും
നിന്നില്‍ അണഞ്ഞ
ജ്യോതിയില്‍ ഒരു കണ്ണു
നീര്‍ തുള്ളിയുടെ വെളിച്ചം
ബാക്കി വച്ചതും...
 
 നീ തന്ന നോവിന്റെ
നിനവ് മായ്ച്ചു കളയാന്‍
നാളെയൊരു ജനുവരി
പിറക്കുമ്പോള്‍
ദില്ലിയുടെ തെരുവോരങ്ങളില്‍
അവള്‍ തേങ്ങുന്നുണ്ടാവാം 
ഒരു പക്ഷെ എന്റെ പ്രിയ 
സഹോദരിയെ  നീ 
തിരിച്ചു തന്നിരുന്നെങ്കില്‍  
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...
യാത്ര ചൊല്ലട്ടെ ഞാന്‍
പഴയൊരു സുനാമിയുടെ,
പുതിയൊരു ജ്യോതിസ്സിന്റെ 
കണ്ണുനീര്‍ കൂട്ടില്‍ നിന്നും....
ഡിസംബര്‍ ഇനിയെങ്കിലും
ഇങ്ങനെ നീ പിറക്കാതിരിക്കുക
എങ്കില്‍ ഒരു പക്ഷെ
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...
 

2012, ഡിസംബർ 17, തിങ്കളാഴ്‌ച

പൈങ്കിളികള്‍

 വേട്ടക്കാരന്‍ :
 
നിന്റെ കവിതകള്‍
വെറും പൈങ്കിളികളാണ്...
വിഭ്രാന്തികള്‍ .... 
ജല്പനകള്‍ ..
അടച്ചു പൂട്ടി ചവറ്റു
കുട്ടയിലെറിയൂ ഈ ഭ്രാന്തുകള്‍...
***************************
ഞാന്‍ :
 
എന്തായാലും കിളിയല്ലേ
അതിനെ സ്വതന്ത്രമായി
പറക്കാന്‍ വിടുക
എന്റെ കൊച്ചു
പൈങ്കിളികള്‍
അവയെ നിന്റെ
കമ്പി വലയത്തില്‍
അടച്ചു പൂട്ടാതിരിക്കുക..
അവ പലപ്പോഴും
പറയാതെ പോയ
എന്റെ ദീര്‍ഘ നിശ്വാസങ്ങളാണ്
കുഞ്ഞു നൊമ്പരങ്ങളാണ്
വികലമായ സ്വപ്നങ്ങളാണ്
********************* 
നേരംപോക്ക് :
 
എന്റെ പൈങ്കിളികളെ
ഞാന്‍ പറത്തി വിടുകയാണ്
എനിക്ക് പലപ്പോഴും
അന്യമായ ഈ ആകാശത്തില്‍ ..
എനിക്ക് അപരിചിതമായ
വഴികളില്‍.
ചിറക് തളര്‍ന്നു തളര്‍ന്നു
മറ്റൊരു വേട്ടക്കാരന് മുന്നില്‍
വീഴും വരേയ്ക്കും

2012, ഡിസംബർ 12, ബുധനാഴ്‌ച

ആത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ...


ചിലപ്പോഴൊക്കെ കുഴി
മാടത്തില്‍ നിന്നും ആത്മാക്കള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാറുണ്ടത്രെ
നഷ്ടപ്പെട്ട ജീവിതത്തെ
വീണ്ടും ഉറ്റു നോക്കി
രക്തബന്ധത്തിന്റെ
വേര് തേടി
ആരു മറിയാതെ
ഉമ്മറ തിണ്ണയിലും
കാച്ചിയ പപ്പടം
മണക്കുന്ന അടുക്കളയിലും
ചില നിശബ്ദ മായ
തേങ്ങലുകളായി
അവര്‍ അലയാറുണ്ടാവാം
കാരണം ആത്മാക്കള്‍ക്കും
കഥകള്‍ പറയുന്ന
ഒരാത്മാവുണ്ടത്രേ..
പ്രാരബ്ദ നെട്ടോട്ടങ്ങള്‍ക്കിടയില്‍ 
വാഹന മിടിച്ചു 
തെറിപ്പിച്ച അച്ഛന്റെ കഥ  
ഒരു തരി പൊന്നിന്
കൊന്നു കളഞ്ഞ
അമ്മയുടെ കഥ
അനിയത്തിയെ കാത്തു നിന്ന ചേച്ചി...
അരുതാ ത്ത  കൈകളില്‍ പെട്ടത്  
റാഗിങ്ങില്‍ സ്വയം
ഒടുക്കിയ ചേട്ടന്‍
അങ്ങനെ പലതും
ചോര മണം വിട്ടു മാറാത്ത
ശവപ്പറമ്പില് നിന്നും ‍
പലപ്പോഴും ഉറക്കം വരാതെ 
അവര്‍ പ്രിയപ്പെട്ടവര്‍ക്കിടയില്‍ 
അലയുന്നുണ്ടാവാം
തേങ്ങലുകളും ആരവങ്ങളും
ഒടുങ്ങുമ്പോള്‍ ആരുമറിയാതെ
ഒരു   നനുത്ത കാറ്റായി
നമുക്കിടയില്‍ അലയുന്നുണ്ടാവാം


2012, നവംബർ 27, ചൊവ്വാഴ്ച

എനിക്ക് ഭ്രാന്താണ്..

വിഭ്രമക്കാഴ്ചകള്‍
വിഹ്വലതകള്‍‍ക്കൊടുവില്‍
ബാക്കിയായത്
കുറെ ശവം നാറിപ്പൂക്കള്‍..
ഇന്നലെ കടപ്പുറത്ത്
കണ്ട അനാഥ പ്രേതത്തിന്‍  
ആരുടെ   മുഖമായിരുന്നു..?
 അസ്ഥിത്വം നഷ്ടപ്പെട്ട
നിലാവ് വീണ്ടും
എന്നോട് ചിരിക്കാന്‍
പുഴക്കരയില്‍ വന്നിരുന്നു...
പെയ്തു പെയ്തു
മതിയായ മഴയായിരുന്നു
മറ്റൊരു കൂട്ട്...
പ്രണയം കാട്ടി
കൊതിപ്പിച്ച് അകന്നു
പോയ പാലപ്പൂക്കള്‍
വൃശ്ചിക കുളിരില്‍
ഇന്നലെ വീണ്ടും പൂത്തു...
നിശ്ശബ്തയില്‍ നിന്നും 
മുറ്റത്തെ സര്‍പ്പ ഗന്ധികള്‍
എന്നെ നോക്കി  കൊഞ്ഞനം കുത്തി...
മതി ഭ്രമം
ഞാന്‍ ചിരിക്കുകയാണ്
എന്നെ തന്നെ ഓര്‍ത്ത്...   
അട്ടഹസിച്ചട്ടഹസിച്ച്
എന്നിട്ടും പഴയ
പോലെ ചിരിക്കാന്‍
എനിക്ക് കഴിയാഞ്ഞതെന്തേ..?
എനിക്ക് ഭ്രാന്താണ്
ചിലപ്പോഴൊക്കെ...
അതെ ഒന്നുമറിയാതെ
ഭ്രാന്തിയാവുന്നതാണെനിക്കിഷ്ടം..
  വെറുതെ ഒന്നു
ചിരിക്കാനെങ്കിലും  

2012, നവംബർ 5, തിങ്കളാഴ്‌ച

പുഴ ഒഴുകുകയാണ്..

പുഴ ഒഴുകുകയാണ്..
അലിഞ്ഞു പോയ
 പാറ കല്ലുകളില്‍
ചത്ത മീന്‍ കണ്ണുകള്‍
കൊണ്ടൊരു നോട്ടം
മാത്രം ബാക്കിയാക്കി
ഇന്നലെയുടെ പിന്നാമ്പുറങ്ങളില്‍
വാരിയെടുത്ത
പഞ്ചാര മണല്‍ത്തരികളില്‍
കരയോടുള്ള പ്രണയം
പറയാതെ ഏങ്ങലാക്കി
എങ്ങോട്ടോ .... 
തുറിച്ചു നോക്കുന്ന
ഇരുട്ടില്‍ അടിയൊഴുക്കിന്റെ
 ആഴപ്പരപ്പുകളില്‍ നിന്നും
ചെകിള പൂക്കള്‍
ഇളകിയ ഒരു മത്സ്യം 
കഥ പറയുന്നുണ്ടായിരുന്നു 
തോടിളക്കി 
നഗ്നതയുടെ പടിവരമ്പുകളില്‍ 
നിന്ന് ഒരു കുഞ്ഞു 
ശംഖ്  പിതൃത്വം 
തേടി അലയുന്നുണ്ടായിരുന്നു 
ആരുടെയോ നഘക്ഷതങ്ങളില്‍
മുറിവേറ്റ കര
നഷ്ടപ്പെട്ട കന്യകാത്വത്തെ
കുറിച്ചോര്‍ത്തു
പുഴയോട് വിലപിച്ചു
നിഗൂഡതകള്‍ 
ഉള്ളിലൊതുക്കി
എല്ലാം കണ്ടും  കേട്ടും
 പുഴ  നൊമ്പരമായ് ഒഴുകുന്നു
പരാതിയില്ലാതെ പരിഭവം
പറയാതെ...
മരണത്തിന്റെ
മടിത്തട്ടിലേക്ക്...

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

അവിഹിതം..?

വരച്ചിട്ടതൊക്കെ വെറും
വരകള്‍ മാത്രമാണെന്ന്
പറഞ്ഞപ്പോള്‍ നിന്റെ
പ്രണയ ലേഖനങ്ങള്‍
ഞാന്‍ ചവറ്റു കുട്ടയിലെറിഞ്ഞു
നിനക്കും എനിക്കും ഇടയില്‍
 വഴി തെറ്റി വന്ന പ്രണയത്തെ
ഇന്നലെ മറ്റൊരു
താലിക്കു തല കുനിച്ചു
ഞാന്‍ പുറത്താക്കി ..

എന്നിട്ടും എണ്ണം പറഞ്ഞു
 കടന്നു പോയ ഓര്‍മകളില്‍
നിന്റെ ചുംബനത്തിന്റെ
നനവുണ്ടായിരുന്നു...
മെഴുക്കു പുരണ്ട
തല മുടിയുടെ ചൂടില്
‍ ഞാനും നീയും പങ്കു വച്ച
നിശ്ശബ്ദതകള്‍ ഉണ്ടായിരുന്നു..
ആട്ടി  പുറത്താക്കിയ പ്രണയം
 ഇന്നലെയും നമ്മളെയും
കാത്ത് പുറത്ത്
അക്ഷമനായി നിന്നിരുന്നു..

ആരൊക്കെയോ പറഞ്ഞു
അതായിരുന്നു  അവിഹിതം..

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

അനുസരണയില്ലാത്ത മഴ...

കാരണമില്ലാതെ പെയ്തൊഴിയുന്ന
മഴയോട് ഇന്നലെ
എന്തോ വെറുപ്പ്‌ തോന്നി..
പലവട്ടം പറഞ്ഞിട്ടുള്ളതാണ്
ഇറയത്ത്‌ നിന്ന് ഇങ്ങനെ ചിണ്ങ്ങരുതെന്ന്
ഇടിവെട്ടി എന്നെ ഭയപ്പെടുത്തി
അകത്തളത്തിലെ കട്ടിന്‍  ചുവട്ടില്‍
പഴയ പോലെ ഒളിപ്പിക്കരുതെന്ന്

കളിവള്ളം കാത്താണ് നീ
ഈ വെള്ളമെല്ലാം ഇങ്ങോട്ട്  
ഒഴുക്കി  വിടുന്നതെങ്കില്‍ വെറുതെയാണ്
എനിക്ക് സമയമില്ല..

നിന്റെ നീര്‍ക്കുമിള കളില്‍ 
പൂത്തു തളിര്‍ത്തു കായ്ക്കാന്‍ 
എന്റെ പൂന്തോപ്പില്‍
വെറും പ്ലാസ്റ്റിക്‌ ചെടികളാണുള്ളത്
വെറുതെ വീണ്ടും വീണ്ടും
പെയ്ത് പണ്ടെങ്ങോ മണ്‍ മറഞ്ഞു പോയ
പോക്കാച്ചി തവളകളെ
ശവപ്പറമ്പില്‍ നിന്ന് ഉണര്ത്തരുത്..

പുതു മണ്ണിന്റെ മണം പരത്താമെന്നുള്ള
നിന്റെ മോഹം വെറുതെയാണ്...
എന്റെ മണ്ണില്‍ കോണ്ക്രീറ്റ് പാകി
ഞാന്‍ മോടി കൂട്ടിയിരിക്കുന്നു

ഇനിയും ചിണുങ്ങി ചിണുങ്ങി
ജനാലപ്പടിയില്‍ വന്നു
പതിക്കുന്നത് വെറുതെയാണെന്ന്  
എന്റെ മഴേ എത്ര വട്ടമായി 
ഞാന്‍ പറയുന്നു  
അനുസരണയില്ലാത്ത മഴ!!!!

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മിന്നു മോള്‍

നേര്‍ത്ത മഞ്ഞു പാളികളിലേറി
ഇന്നലെ സ്വപ്നങ്ങളില്‍
വന്നു   മാലാഖമാര്‍
 എനിക്ക് കുഞ്ഞുടുപ്പും
കളിക്കോപ്പും നല്‍കി
അവര്‍ മറഞ്ഞു പോയി...

പഞ്ചാര മണലില്‍ തീര്‍ത്ത
 മിട്ടായി മാലാഖയുടെ കയ്യില്‍ ഉണ്ടെന്ന്
പറഞ്ഞത് കുട്ടേട്ടനല്ലേ
മിട്ടായി കുറ്റിക്കാട്ടിനപ്പുറത്തെ
ഇരുട്ടില്‍ ഒളിച്ചു
വച്ചിരിക്കുകയാണ് എന്ന്
പറഞ്ഞത് കൊണ്ട്
മാത്രമാണ്
അമ്മ കാണാതെ
ഞാന്‍ കൂടെ വന്നത്...

മാലാഖമാര്‍ മിട്ടായി
തരുന്നതിനു മുന്പ്
വേദനിപ്പിക്കുമെന്ന്
പറഞ്ഞപ്പോഴും
ഞാന്‍ സമ്മതിച്ചു...
വേദനിച്ചു കരഞ്ഞപ്പോഴും
എന്റെ അടി   വസ്ത്രം  
ചുവന്നു തുടുത്തപ്പോഴും
 അമ്മയുടെ അടി പോലും
മറന്നു ഞാന്‍ കാത്തിരുന്നത്
പഞ്ചാര മിട്ടായിക്ക് വേണ്ടിയല്ലേ...?
ഒടുവില്‍ മിട്ടായി നല്‍കാതെ
കുട്ടേട്ടന്‍ ഈ മിന്നു മോളെ
 കാട്ടിലെ ഇരുട്ടില്‍ ‍ 
 ഒറ്റയ്ക്കാക്കി
ഓടി പോയതെങ്ങോട്ടാണ്...?

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഞാന്‍...

ഞാന്‍ ഇങ്ങനെയാണ്...
ഞാന്‍ പറഞ്ഞില്ലേ
ഞാന്‍ ഇങ്ങനെയാണെന്ന്...
ഇങ്ങനെ ഇങ്ങനെ
ഞാന്‍ മാത്രമാവുന്നതാണെനിക്കിഷ്ടം
അയലത്തെ വീട്ടിലെ  
അമ്മുവാകാന്‍
എനിക്ക് പറ്റില്ല...
ഞാന്‍ ഞാനാണെന്ന്
പറഞ്ഞില്ലേ അമ്മെ.....
 
 

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വാലുകള്‍...

വാല് മുറിഞ്ഞ പല്ലികളും
നിറം മാറിയ ഓന്തുകളും  
ഇന്നലെ മച്ചിന്‍ പുറത്ത്
ഏറ്റുമുട്ടി..
വിപ്ലവം...
കെണിയില്‍ കുടുങ്ങിയ
പെരുച്ചാഴി ജീവന്‍
മറന്ന് വിപ്ലവത്തെ
പിന്താങ്ങി...
തുടിപ്പ് വിട്ടു മാറാത്ത
വാലുകള്‍ തേടി
നരിച്ചീറുകള്‍ വന്നിരുന്നത്രെ..
പക്ഷെ നിഴല്‍
ചിത്രങ്ങള്‍ മുഴുവന്‍
ഓന്തുകളുടെ വര്‍ണ
മഴ നനഞ്ഞു കുതിര്‍ന്നു..
പിടച്ചില്‍ മാറിയ
വാലുകള്‍ ഇന്നും
കുടം കുളത്തെ
മച്ചിന്‍ പുറത്തു
ബാക്കി നില്‍ക്കുന്നു...
ചിലത് വേദനയില്‍
പിടഞ്ഞു കൊണ്ടിരിക്കുന്നു...

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പ്രേതങ്ങള്‍..

കാറ്റത്ത്‌ ഒരില
കൊഴിഞ്ഞു വീണു
ഇലയ്ക്ക് അടുക്കളക്കാരി
ശാന്തയുടെ ഗന്ധം...
ചൂല് കാട്ടി
മുറ്റത്തു നിന്നും
വലിച്ചെറിഞ്ഞപ്പോള്‍
പൂഴി മണ്ണില്‍ മുഖം
പൂഴ്ത്തി കരഞ്ഞുവത്രേ...
അരൂപികളായ പ്രേതങ്ങള്‍
ഇന്നലെയും വടക്കിനി
തിണ്ണയില്‍ എത്തി നോക്കി..
പ്രശ്നം വച്ചപ്പോള്‍
കണ്ടത് അവളുടെ
മുലക്കണ്ണ്  മാത്രം
ചുഴലി ദീനം പിടിച്ച
ഒരു ശരീരം ഇന്നലെ
ആരോ പോസ്റ്മോര്ടം ചെയ്തു...
ബീജ കൊഴുപ്പുറഞ്ഞ
കത്തി ശവത്തെ വെട്ടി നുറുക്കി...
വാര്‍ത്തകളില്‍ തിരഞ്ഞത്
മുഴുവന്‍ നിന്റെ
നിമ്നോന്നതങ്ങളെ കുറിച്ചായിരുന്നു..
**********************************
മകളെ നിന്നെ എനിക്ക്
ഭയമാണ്...
ആ പ്രേതങ്ങള്‍
നിനക്കായി എന്റെ
ഗര്‍ഭപാത്രം ചുരണ്ടുമോ
എന്ന ഭയം...

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

അവള്‍..

(ചാലയില്‍ വെന്തെരിഞ്ഞ അമ്മമാര്‍ക്ക്...) 
ഇന്നലെ സന്ധ്യക്ക്‌ പോവുമ്പോഴും
പിറു പിറുത്തെന്തോ
പറഞ്ഞവള്‍ ഓടി വന്നു...
"കൂട്ടാനു കഷ്ണങ്ങള്‍
വാങ്ങിടെണം,
കൊച്ചു മോള്‍ക്കൊരു
കുപ്പായം വാങ്ങിടെണം
നേരത്തെ അത്താഴമുണ്ണ്‍വാനെത്തണം
ബാലന്റെ ചായക്കടയില്‍
നിന്നൊരു പാലിന്റെ
പാക്കെറ്റും വാങ്ങിടെണം.."
മൂളി എന്നൊന്നു വരുത്തി
ഞാന്‍ പോകവേ
സീരിയലിനായവള്‍
വേഗമോടി...
വെറുതെയന്നെന്തോ മനസ്സിന്റെ
ഉള്ളിലൊരു
കനല്‍ കോരിയിട്ടത്‌ പോലിരുന്നു...
അര മുറി പീടികത്തിണ്ണയില്‍
വെറുതെ സൊറ
പറഞ്ഞന്നു ഞാന്‍ ചാരി
നില്‍ക്കെ
ആരോ പറഞ്ഞു
മറിഞ്ഞൊരു വാതക
ഗന്ധമാണൂരു മുഴുക്കെയെന്ന്
******************************************
കത്തിക്കരിഞ്ഞൊരു വീടിന്റെ
ഉള്ളിലായ്
വെന്തു കരിഞ്ഞവള്‍
വീണു പോകെ
വീണ്ടും പരാതി പറഞ്ഞു
പിറു പിറുത്തോടിവരാന്‍
എനിക്കാരുമില്ല..
എന്നും ചിരി തൂകി
അത്താഴമുന്നുവാന്‍
കാത്തിരിക്കാന്‍ ഇനിയാരുമില്ല...
"കുട്ട്യോള്‍ടെ അച്ഛനെന്നോതി
വിളിച്ചെന്റെ
ചാരത്തവള്‍ വന്നു
നില്‍ക്കയില്ല...
***************************
അഗ്നി നാളങ്ങള്‍ ഇന്നേറ്റു
വാങ്ങി എന്റെ
 ഉമ്മറത്തിണ്ണയും
ഞാനുമുണ്ട്..
ഒന്നിനും പൂരിതമാക്കിടാനാവാതെ
അവളുടെ കിന്നരിയൊച്ചയും
ഉണ്ടിവിടെ... 

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
നേര്‍ത്തും പേര്‍ത്തും
ശമാനാഗ്നികളില്‍ ഊറും
ജ്വാലകള്‍ കത്തിയെരിച്ചും
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
വിശപ്പ്‌ മാറ്റാന്‍
വിധി നല്കാത്തൊരു
വയറിനെ നോക്കി
കന്യാസ്ത്രീത്വം
പിച്ചി ചീന്തി
ഉടലിലണിഞ്ഞൊരു
കൊന്തകള്‍  നോക്കി..
സ്നേഹ ജിഹാദിന്‍
പത്തികള്‍ ചീറ്റിയടിച്ച
കിടാങ്ങളെ നോക്കി
സന്യാസത്തിന്‍ കാപട്യക്കുട
ചൂടി നടക്കും മുനികളെ  നോക്കി
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
ഇരുള് നിറഞ്ഞ മണല്‍ക്കാടുകളില്‍
ഇരുട്ട് വറ്റിയ മദ്യക്കുപ്പിയില്‍
നിശ്വാസത്തിന്‍ കനല്‍ ചൂടെറ്റൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
മതമില്ലിവിടെ ജാതിയുമില്ലൊരു
നിറ ഭേദത്തിന്‍ വിത്തുകളില്ല...
വിയര്‍പ്പു തുള്ളികള്‍
മതിഭ്രമമേറ്റു വിശപ്പ്‌ കാണാ
കുന്നുകള്‍ തേടി
ഒരു ചാണ്‍ കയറില്‍ ജീവനൊടുക്കിയ
കര്‍ഷക പ്രേതം ഈരടി മൂളി
പിച്ചക്കാശിനു വിറ്റു
തുലച്ചോരു പെണ് മാനത്തിന്‍
നില വിളി കേട്ടൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
ദാരിദ്ര്യത്തിനു രേഖ
വരച്ചൊരു
ധാരാളിയുടെ ഉടലിനെ
നോക്കി ഒരു പച്ചക്കുതിര
ചിലയ്ക്കുന്നു..
നിശ്ശബ്ദ ലോകം കേള്‍ക്കാനായി 
പച്ചച്ചിറകുകള്‍ കൂട്ടിയടിച്ചൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
 
 
 
 

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഉരുള്‍പൊട്ടല്‍..

വരഞ്ഞു മുറിച്ച
വാക്കുകളിലെ സ്പഷ്ടത..
നിന്നെ കുറിച്ചു
പത്ര താളുകളില്‍ കണ്ടു...
നോക്കാന്‍ സമയം
കിട്ടിയില്ല..
പൊള്ളുന്ന വാക്കുകളുടെ
മുള്‍മുന...
അത് നിന്നെ കുത്തി
നോവിക്കുന്നുണ്ടോ ?
ഉണ്ടെങ്കില്‍ സഹിച്ചു
കൊള്ളുക..
അത് പത്ര ധര്‍മം...
ക്യാമറയ്ക്ക് മുന്നില്‍
കണ്ണീരൊപ്പാന്‍
വന്നുവോ അധികാരികള്‍..?
നിശ്ശബ്ദത പാലിക്കുക...
അതാണ്‌ രാഷ്ട്രീയ ധര്‍മം..
നഷ്ട പരിഹാരത്തിന്റെ
ലിസ്ടിനെക്കുറിച്ചു
കേള്‍വിപ്പെട്ടുവോ..?
മറു കാത്‌ തുറന്നു
കേട്ട വാര്‍ത്തയെ
കാറ്റില്‍ പറത്തുക..
കാരണം അത് വെറും
വാര്‍ത്ത മാത്രം..
സമയം കിട്ടുകയാണെങ്കില്‍
ബസിലോ ട്രെയിനിലോ
ഞാനും സഹതപിക്കാം..
ഉരുള്‍ പൊട്ടലില്‍
ഒലിച്ചു പോയ
നിന്റെ വീടിനെക്കുറിച്ച്..
കാണാതായ മകനെ കുറിച്ച്..
കണ്ടു കിട്ടിയ ഭര്‍ത്താവിന്റെ
ശവത്തെ കുറിച്ച്..
ഇനിയും തിരച്ചില്‍ നടത്തുന്ന
അമ്മയെ കുറിച്ച്...
ഇപ്പോള്‍ സമയമില്ല..
എന്റെ ബസ്‌ പോവും...

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

നീയൊന്നു വന്നെങ്കില്‍...

പഴയ പുസ്തക താളിലേക്കെത്തുവാന്‍
ഒരു മയില്‍പ്പീലി തന്‍
ദൂരങ്ങള്‍ താണ്ടണം..
ഒരു കുടന്ന കണിക്കൊന്ന
മലരുമായ് പഴയൊരാ
വിഷുവെന്‍ ഓര്‍മയില്‍
പെയ്യണം...
പ്രണയമെന്തെന്നു ചൊല്ലവേ
നീയന്നു മധുരമായ്
നല്‍കിയ നെല്ലിക്കയോര്‍ക്കണം
ഇരുളു മാഞ്ഞ വഴിയിലൂടെങ്ങു നീ
ധൃതി പിടിച്ചു കടന്നു പോയ്‌
ബാല്യമേ...?
വഴി തിരഞ്ഞു ഞാന്‍ വന്നതോ
വഴി തെറ്റി നിന്നൊരാ
കൌമാര മുറ്റത്ത്..
വില പിടിച്ചൊരാ ഓര്‍മ
തന്‍ പുസ്തകം
ഹൃദയ സ്പന്ധമായ്
ചേര്‍ത്തു വച്ചന്നു ഞാന്‍
മുതു മുത്തി മല തന്റെ
ഉച്ചിയില്‍ നിന്നൊരു
മല വെള്ള പാച്ചില്‍ പോല്‍
വന്നെന്റെ ഓര്‍മ്മകള്‍..
പിടയുവതെന്തിനെന്‍ 
ഉള്‍ത്തടം ഇന്നൊരാ പഴയ
ബാല്യത്തിന്റെ മധുര സ്മരണയില്‍...
കനവുണ്ട് കണ്ണീരിന്‍
ഉറവുണ്ടിറവെള്ള പാച്ചിലായ്
കടലാസു തോണി
തന്‍ നിറമുണ്ട്..
ചോണന്റെ കുഞ്ഞ് 
കൊട്ടാരമുണ്ടപ്പുറത്ത  
യലത്തെ വീട്ടിലെ
അമ്മിണിപ്പശുവുണ്ട്  
കുമ്പള പ്പൂവിനാല്‍
തീര്‍ത്തൊരോണക്കളം
കുമ്മിയടിക്കുവാന്‍
കൂട്ടുകാരേറെയും ..
പെറ്റു പെരുകുന്ന
പുളിയനുറുംപിന്റെ
പട്ടാള മാര്‍ച്ചിന്നു
സലുട്ട് നല്‍കീടണം
മുറ്റത്തെ മൂവാണ്ടന്‍ മാവില്‍
നിന്നൊരു മുത്തശ്ശിയണ്ണാന്‍
 ചിലയ്ക്കുന്ന നിനവുണ്ട്..
മഞ്ചാടി പൂക്കുന്ന
തൊടിയിലേക്കെത്തുവാന്‍
ഒരു കൊടിത്തൂവ തന്‍ 
ചൊറിയുന്ന മറവുണ്ട്...
വഴു വഴുപ്പുള്ള 
കുളത്തിന്‍ കരയിലായ്
പരലുകള്‍ നീന്തി
തുടിക്കുന്ന സുഖമുണ്ട്...
ഇനിയുമെന്നെന്കിലുമെന്
ജീവിത തോണിയില്‍
ബാല്യമേ നീയൊന്നു
വന്നടിഞ്ഞീടുമോ..
വെറുതെ മോഹിക്കയാണ് ഞാന്‍
വെറുതെ,വെറുതെ
ബാല്യമേ നീയൊന്നു  
വന്നെങ്കില്‍...

2012, മേയ് 28, തിങ്കളാഴ്‌ച

ഹര്‍ത്താല്‍...

ഇരുട്ട് കണ്ണ് മൂടുന്നു...
ഉണര്ന്നതോരിളം വെയിലേറ്റല്ല...
ഫെയ്സ് ബുക്കിലാരോ
മെസ്സെജിന്കതകു തട്ടുന്നു...
തുറന്നു നോക്കിയത്
ശുഭമോ അശുഭമോ...
ഇന്ന് ഹര്ത്താല്‍...
വീണ്ടും ഉറക്കത്തിന്റെ
ഓഫ്ലൈനിലേക്ക്...
ആരൊക്കെയോ ആരെയോ
വെട്ടിക്കൊന്നതിന്റെ ആഘോഷം
എനിക്ക് ഉറങ്ങി തീര്ക്കണം...
ആസനത്തില്വെയിലടിച്ചും
ഉണരാന്തോന്നാതെ
ആലസ്യം...
പഞ്ചാര കുട്ടന്മാര്
വീണ്ടും കതകില്തട്ടുന്നു...
പല്ല് തേക്കാത്ത
വായ കൊണ്ടൊരു
ചുടുചുംബനം ചാറ്റ്
ബോക്സില്‍...
അവനു നിര്വൃതി...
എനിക്ക് മനസ്സമാധാനം...
രാത്രി മുഴുവന്
എനിക്കായ് ഉറങ്ങാതെ
കത്തിയെരിഞ്ഞ ബള്ബ്
നിസ്സഹായതയോടെ നോക്കി..
കണ്ടില്ലെന്നു നടിച്ചു
പാതിയടഞ്ഞ കണ്ണില്
പുതപ്പെടുത്തു മൂടി..
******************************
അറവു ശാലയിലെ
മാടിനെ പോലെ
ആരോ വെട്ടി തീര്ത്ത
മാംസ കഷ്ണങ്ങള്‍..
ആത്മാവിനെ പോലും
വിട്ടയക്കാതെ ചാനലുകാരും
ആഘോഷിക്കുകയാണ് ഹര്ത്താല്‍...
കണ്ണുനീര്തുള്ളിക്ക്
വില പറഞ്ഞീടാന്
ക്യാമറകളും...
**********************
വീണ്ടും ഒരു പ്രഭാതം
പ്രോഗ്രാമ്മിങ്ങില്‍ കനം
തൂങ്ങിയ തലയും
തൂക്കി എഴുന്നേല്‍ക്കാന്‍
മടിക്കവേ
പെട്രോള്വില കയറ്റിയ
 സര്ക്കാരിനു നന്ദി...
കാരണം എനിക്കിന്നുറങ്ങണം...
ഞാനുമൊരു ശരാശരി
മലയാളി...



2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

അത് ഞാന്‍ ആയിരുന്നു...

ഒരു മഴ വീണ്ടും പെയ്തു
തോരുകയാണ്...
പനി പിടിച്ചു വിറങ്ങലിച്ച
സ്വപ്നങ്ങളില്‍
ഇടി വെട്ടു മുഴങ്ങിയ
 തോരണങ്ങള്‍...
നീ അവനെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം
ഞാന്‍ ഓര്‍ത്തത് മറ്റെന്തോ ആയിരുന്നു...
എന്നിട്ടും നീ പറഞ്ഞുകൊണ്ടേ ഇരുന്നു...
അവന്റെ ചുംബനത്തെ കുറിച്ച്..
അവന്റെ ആലിംഗനത്തെ കുറിച്ച്...
ആ മഴയില്‍ നീയും അവനും
മറപറ്റിയ ചേമ്പിലയെ കുറിച്ച്...
***********************************
ഇന്നലെ വീണ്ടും മഴ പെയ്തു...
വടക്കേ പറമ്പില്‍ പോക്കാച്ചി
തവളകള്‍ പഴമ്പുരാണ
കേട്ടഴിക്കവേ
ഞാന്‍ നിന്നെ ഓര്ത്തു...
ആ മഴയില്‍ നീയും അവനും
ചുരുണ്ടു കൂടിയ പുതപ്പിനെ
കുറിച്ച് ഓര്ത്തു..
കാരണം എനിക്കോര്‍ക്കാന്‍
മറ്റൊന്നും ഉണ്ടായിരുന്നില്ല...
ആ നിശ്വാസ ചൂടില്‍
ഉരുകി ഉരുകി അവന്‍
മറഞ്ഞു പോയെന്നും
നീ ഒറ്റയ്ക്കായെന്നും
നീ അന്ന് പറഞ്ഞു...
എനിക്കും നിനക്കും അറിയാവുന്ന
ഞാന്‍ ആയിരുന്നു ആ നീയെന്നും...


2012, മാർച്ച് 7, ബുധനാഴ്‌ച

ശേഷിപ്പുകള്‍...

തപ്ത നിശ്വാസങ്ങളെ
ചങ്ങല കണ്ണികളില്‍
മുറുക്കി,
വരണ്ടുണങ്ങിയ മണ്ണില്‍
ഒരു നേര്‍ത്ത ജലകണം
ചാലിച്ച്,
മഴപ്പാറ്റകളുടെ മൂളലില്‍
ആര്‍ദ്രത തേടി
വീണ്ടും പഴമയിലേക്കു
മടങ്ങുമ്പോള്‍
വെറുമൊരു ശരീരത്തിനുള്ളിലെ
കാവലാള്‍ പട്ടാളങ്ങളാം
ചിന്തകളില്‍
മനസ്സ് വ്യഭിചരിക്കുമ്പോള്‍
മനുക്ഷ്യനെന്ന അര്‍ത്ഥം
തിരിച്ചറിയാതെ
ഒടുവില്‍ വാഴ്വേമായങ്ങളില്‍
പെട്ടുഴലുംപോള്‍
ഭോഗിച്ച നഗ്ന ശരീരങ്ങള്‍ക്കുമപ്പുറം
ഭോഗ സുഖമേല്‍ക്കാത്ത
ഭിക്ഷുകിയെപ്പോലെ
വീണ്ടും മൂടല്‍ മഞ്ഞു
പടര്‍ന്നു കയറുകയാണ്
മരണത്തിന്റെ തണുത്ത
ആവരണം മാത്രമാണതെന്നറിയവേ
പരിതപിക്കാന്‍ കാത്തു
നില്‍ക്കാതെ ആത്മാവ്
പുതിയ ഗേഹം തേടി
യാത്ര തുടരുന്നു...
ഒരിക്കല്‍ നീയും
മനുക്ഷ്യനായിരുന്നെന്ന്‍
ശേഷിപ്പുകള്‍ മാത്രം
ബാക്കിയാവുന്നു...

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

തിരിച്ചറിവ് !!

ഇഷ്ടങ്ങളെ പൊട്ടിച്ചെടുത്ത് 
വലിയൊരു കടലാസ്സു
കൂടില്‍ ഒട്ടിച്ചു...
ഒരു ഭോഗ സുഖത്തിന്റെ
ആലസ്യത്തില്‍ എന്ന പോലെ
ആര്‍ക്കോ വേണ്ടി ഉണരാന്‍
മടിച്ച് എന്റെ ഇഷ്ടങ്ങള്‍
ഉറങ്ങുകയാണ്
ജല്പനകള്‍ മാത്രമായി
നിര്‍വൃതിയിലേക്ക്
ഒലിച്ചിറങ്ങുമ്പോള്‍
ഒടുവില്‍ എന്തു നേടി ?
വിരക്തി-ആസക്തി
രണ്ടിനുമിടയില്‍
മരുപ്പച്ച തേടി  അലഞ്ഞു
ഒടുവില്‍ ഇതായിരുന്നു
ഞാനെന്ന  തിരിച്ചറിവ് !!
**********
ഒട്ടിച്ചു വച്ച കടലാസ്സു
താളുകളില്‍ രക്തം
പുരണ്ടിരിക്കുന്നു...
തിരിച്ചറിവുകള്‍
പലപ്പോഴും അങ്ങനെയാണ്...







2011, ഡിസംബർ 12, തിങ്കളാഴ്‌ച

ഉടഞ്ഞ ഓര്‍മകളില്‍...

കയ്യില്‍ കിട്ടിയാല്‍
വലിച്ചെറിഞ്ഞു
പൊട്ടിക്കാറുണ്ട്
ഇഷ്ടമില്ലാത്തതൊക്കെയും
പളുങ്ക് പാത്രങ്ങള്‍,
കുപ്പി വളകള്‍
കളി മണ്‍ പ്രതിമകള്‍
ഒടുവില്‍ കിട്ടിയത്
ഒരു ഹൃദയമായിരുന്നു...
ആദ്യമൊരു കൌതുകം
പിന്നെയൊരു ആസക്തി
ഒടുവില്‍ മടുത്തു
തുടങ്ങിയപ്പോള്‍
തനിയാവര്‍ത്തനം
വലിച്ചെറിഞ്ഞു
നുറുങ്ങി വീഴുന്നത്
കണ്ടു പൊട്ടിച്ചിരിച്ചു...
ഒടുവില്‍ ഭ്രാന്തനെ
പോലെ തിരിച്ചു
നടന്നപ്പോള്‍
അവളുടെ
ഊര്‍ന്നിറങ്ങിയ
ചോര തുള്ളികളില്‍
വഴുതി കാല്‍ തെന്നി
വീണു...
ഉടഞ്ഞു തുടങ്ങിയിരുന്നു
അവനിലെ  ഹൃദയവും
ആ വീഴ്ചയില്‍...



2011, നവംബർ 28, തിങ്കളാഴ്‌ച

ഞാന്‍ പെണ്ണ്...

ഇഷ്ടങ്ങളുടെ ഗതകാല
സ്മരണകളില്‍
പൊട്ടിത്തകര്‍ന്ന
മഞ്ചാടി കുരുക്കള്‍....
ഇനിയും ഒരു കുരുക്ഷേത്രത്തില്‍
ഗാന്ധാരി വിലാപമായ്
പടര്‍ന്നു കയറിയ
വള്ളി പരപ്പുകളില്‍
ഒളിച്ചൊരു മാന്‍ പേട
കണ്ണുകളായ്
കൌരവ സദസ്സില്‍
വലിച്ചിഴയ്ക്കപ്പെട്ട
ദ്രൌപദിയായ്....
വീണ്ടും ഉണരുന്നതൊരു
പെണ്‍ മനസ്സിന്‍
തിരണ്ട സ്വപ്‌നങ്ങള്‍...
ഞാന്‍ പെണ്ണെന്നു
പറയവേ
നിറഞ്ഞ സദസ്സിന്റെ
പരിഹാസച്ചിരികള്‍
തൃഷ്ണ നിറഞ്ഞ
കണ്ണുകളില്‍
നഗ്നയാക്കപ്പെടുന്ന
ചിന്തകള്‍....
വെറുമൊരു ശിലയായ്
പഴയോരഹല്യയായ്
മാറാന്‍ മനസ്സില്ലെനിക്ക്...
വീണ്ടും ഭൂമി
തന്‍ മാറു പിളര്‍ന്നു
പഴയൊരു ജനക
പുത്രിയായ്
യാത്രയാവില്ല ഞാന്‍...
ഞാന്‍ പെണ്ണ്
ചോരയും നീരും വേരോടും
ഹൃദയമുള്ളവള്‍
കണ്ണു നീരിന്റെ
ഉപ്പിനെ വെറുക്കുന്നവള്‍
ഇനിയെങ്കിലും
പ്രതികരിക്കട്ടെ ഞാന്‍...





2011, നവംബർ 26, ശനിയാഴ്‌ച

വിരഹം ...

പറയാതെ പറയാത്ത
വാക്കുകളില്‍ ഇന്നും
ഹൃദയം പിടയ്ക്കുന്ന
നോവു കേള്‍ക്കാം
തിരയാത്ത നോവിന്റെ
കീറിയ താളില്‍ ഞാന്‍
അറിയാതെ വച്ച
മയില്‍പ്പീലിയായ്...
വിടരാത്ത പുഷ്പ്പത്തിന്‍
നിറമാര്‍ന്ന നിനവില്‍ നീ
അറിയാതെ വീണ്ടും
കൊഴിഞ്ഞു പോകെ
പ്രണയമെന്നാരോ പറഞ്ഞു
നീ എങ്കിലും
പടിവാതില്‍ ചാരാതെ
കാത്തു നിന്നു...
ഇനിയും വരാത്ത നിന്‍
കാലൊച്ച തേടിയാ
വയല്‍ വരമ്പില്‍ മിഴി
നട്ടിരുന്നു...
നമ്മള്‍ തന്‍ നിഴലുകള്‍ ചുറ്റി
പിണഞ്ഞോരാ
തൊടിയിലൂടറിയാതെ
നിന്നെ തിരഞ്ഞു പോകെ
വെറുമൊരു വിസ്മൃതി
മാത്രമായ് നീയെന്നു
ഹൃദയത്തില്‍ വീണ്ടും
പറഞ്ഞീടവേ
അറിയില്ലെനിക്കു ഞാന്‍
ഇത്രമേല്‍ നിന്നെ
പ്രണയിചിരുന്നെന്റെ
കൂട്ടുകാരാ...
അരികില്‍ നിന്‍
ഓര്‍മ്മകള്‍ ഉണ്ടെങ്കിലും
നിന്റെ വിരഹം
വിഷാദം നിറച്ചിടുന്നു...
പിരിയില്ലൊരു നാളുമെങ്കിലും
സുഖമുള്ള നോവായി
നീ ഇതിന്നെങ്ങു പോയി...







2011, നവംബർ 4, വെള്ളിയാഴ്‌ച

വെറുപ്പ്‌...

എനിക്ക് വെറുപ്പാണ് 
എന്നെ സൃക്ഷ്ടിച്ച ദൈവത്തോട് 
എന്നെ പ്രസവിച്ച അമ്മയോട് 
എന്നെ വളര്‍ത്തിയ അച്ഛനോട് 
എന്നെ ലാളിച്ച ചേച്ചിയോട് 
എന്നെ സ്നേഹിച്ച അവനോട്
എല്ലാവരെയും വെറുക്കുമ്പോള്‍ 
ഞാന്‍ എന്നെ മാത്രം  സ്നേഹിക്കുന്നു..


യക്ഷി ...

കരിമ്പനകള്‍ നിഴലനക്കം 
മറന്ന നാട്ടു വഴിയിലൂടെ 
ചുണ്ട് മുറുക്കി ചുവപ്പിച്ചു 
ചുണ്ണാമ്പ് തേടി അവള്‍ വന്നു...
വെളുപ്പ്‌ നിറഞ്ഞ സാരി 
കണ്ടപ്പോള്‍ കാരണവര്‍ 
ചോദിച്ചു ഉജാല മുക്കിയില്ലേ
നിറം മങ്ങും 
കോലോത്ത് വന്നാല്‍ 
ഉജാല ഉണ്ട്...
ചോര തുള്ളികള്‍ ഇറ്റു
വീഴുന്ന ചുണ്ട് കണ്ടപ്പോള്‍ 
കാര്യസ്ഥന്‍ 
ലിപ്സ്ടിക് കുറച്ചു അധികാണ്‌
മുടി ഇങ്ങനെ മുട്ടോളം 
നീട്ടിയിടുന്നത് 
ഔട്ട്‌ ഓഫ് ഫാഷന്‍ 
കഴുത്തു വരെ വച്ച് 
മുറിച്ചോളൂ കുട്ട്യേ..
ഒന്നും മിണ്ടാതെ അവള്‍ നടന്നു 
പ്രതാപം നഷ്ടപ്പെട്ട 
പാവം യക്ഷി ....

2011, നവംബർ 1, ചൊവ്വാഴ്ച

ഭയം ...

ഉടഞ്ഞ കുപ്പി വള ചില്ലുകളില്‍ 
ഉടയാത്ത സ്വപ്‌നങ്ങള്‍ തേടി 
ഞാന്‍ അലഞ്ഞു...
വീണ്ടും ഓര്‍മകളുടെ 
മൊട്ടക്കുന്നിലെക്ക്...
വരുമെന്ന് പറഞ്ഞു പോയി 
വാക്ക് പാലിക്കാത്ത 
ഇന്നലെകള്‍ 
വരാതിരുന്നിട്ടും പരിഭവം 
പറയാതെ കാത്തിരുന്ന 
നാളെകള്‍ 
കരുതി വച്ച കിനാക്കളുടെ 
കുന്നിന്‍ ചെരിവുകളില്‍ 
 വീണ്ടും 
കുറുക്കന്മാര്‍ ഓരിയിടുന്നു...
നിശ്ശബ്ദത തേടി 
തട്ടിന്‍ പുറത്തെ കട്ടിലിനടിയില്‍ 
ഓടിയോളിക്കുംപോള്‍ 
ഇനിയും കാത്തിരിപ്പ് 
തുടരണോ എന്ന ശങ്ക...
കാറ്റാടിയും പമ്പരവും
തേടി നടക്കാന്‍ 
ഇനിയും ഒരു ഇന്നലെ 
ഇല്ലെനിക്ക്...
ജീവിക്കുന്ന ഇന്നിന്റെ 
താളങ്ങള്‍ വെറും 
അപസ്വരങ്ങളായ്
മാറവേ 
ഒരു കറിവേപ്പില പോലെ
വലിച്ചെറിയപ്പെടുന്നു
നാളെയുടെ പിന്നാമ്പുറങ്ങളിലേക്ക്
എങ്കിലും ജീവിച്ചു 
തീര്‍ക്കവെ ഇന്നും ഇന്നലെയും 
നാളെയും ചേര്‍ന്നെന്നെ 
ഭയപ്പെടുത്തുന്നു...
 ഓടിയൊളിക്കുന്നു ഞാന്‍
എന്നിലേക്ക്‌ തന്നെ 


2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

എന്റെ കണ്ണന്...

കൃഷ്ണ ഈ കടമ്പിന്‍ ചുവട്ടില്‍
വീണ്ടുമൊരു രാധികയായ് 
നിന്നെയും കാത്തിരിപ്പു ഞാന്‍ 
ഈ യമുന തന്‍ ഓളങ്ങളില്‍ 
നിന്‍ മുരളിക തന്‍ താളങ്ങളില്‍ 
ഒരു കൃഷ്ണ തുളസിയായ്
നിന്‍ പാദങ്ങളില്‍ വീണലിഞ്ഞു 
തീരാന്‍,ഇനിയും ഒരു വേണു 
ഗാനമായ് നിന്‍ ചുണ്ടില്‍ 
തേന്‍ ചൊരിയാന്‍
ഇനിയുമൊരു മീരയായ് 
നിനക്കായ്‌ പദം തീര്‍ക്കാന്‍ 
നിന്‍ പാദധൂളിയില്‍   
ഒരു രേണുവായ്‌  മാറി  
നിന്നില്‍  അടിഞ്ഞൊന്നു  
പൊട്ടിക്കരയുവാന്‍  
വീണ്ടുമൊരു വൃന്ദാവനം  
തേടി  അലയവേ  കൃഷ്ണ 
നീയെന്നെ  അറിയുമോ ?
ഇനിയും ഒരു മയില്‍പ്പീലി 
തന്‍ സാന്ത്വനമായെന്റെ 
ഹൃദയത്തില്‍ വീണ്ടും 
നിറഞൊഴുകീടുമോ ?



2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

കാ‍ന്താരി..

വേദനിപ്പിക്കാന്‍ വേദനകളെ
തേടി യാത്രയാവുമ്പോള്‍
പഴുക്കാന്‍ പഴങ്ങളെ
തിരയുമ്പോള്‍
നീറ്റലിന്റെ ചുവപ്പും പേറി
ഒരു കാ‍ന്താരി മുളക്
മുറ്റത്തു കിടക്കുന്നു...
പഴുത്തിരിക്കാം നീറുന്ന വേദനകള്‍
കടിച്ചമര്‍ത്തിയിരിക്കാം...
എങ്കിലും ഇവള്‍ കാ‍ന്താരി...
ഉടച്ചു കൂട്ടി എരിവു
പകര്‍ന്നു കഞ്ഞി കലത്തിനു
കൂട്ടായ് പോകാന്‍ വന്നതാവാം
അറിയാതെ മുറ്റത്താരോ
വലിച്ചെറിഞ്ഞതുമായിരിക്കാം
പച്ചയില്‍ നിന്നും പഴുത്തു
വിത്തായ് മാറാന്‍ കൊതിച്ചതാവാം
 ഈ കൊച്ചു കാ‍ന്താരി...
മുറ്റത്തെ മുളക് ചെടിയില്‍
പൂത്താംകീരികള്‍ കൊത്തി
വലിച്ചിട്ടതാവാം
അതുമല്ലെങ്കില്‍ സ്വയം
മുളക് ചെടിയെ മറന്നു
ഞെട്ടറ്റു വീണതാവാം
എടുത്തു കൈവെള്ളയില്‍
വച്ചപ്പോള്‍ ചിരിക്കാതെ
പരുഷമായ് നോക്കിയെന്നെ...
.കാരണം അവളൊരു കാ‍ന്താരി..
എരിവു പകര്‍ന്ന ഓര്‍മകള്‍ക്കുടമ
വലിച്ചെറിഞ്ഞു ഞാന്‍
എന്‍ വഴി തേടി പോകവേ
സ്വയം തപിച്ചിരിക്കാം...
അല്ലെങ്കില്‍ പൊട്ടിക്കരഞ്ഞിരിക്കാം
വിലപിച്ചിരിക്കാം
എന്‍ കൊച്ചു കാ‍ന്താരി...
തിരിഞ്ഞു നോക്കാതെ നടന്നു
പോയ്‌ ഞാന്‍
തിരികെ വരുമെന്നൊരു
വാക്ക് പോലും നല്കിടാതെ...
കാരണം അവളൊരു കൊച്ചു  കാ‍ന്താരി...






2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

നഷ്ടങ്ങള്‍

ചിറകു നഷ്ടപ്പെട്ട പൂമ്പാറ്റ 
വെറും പാറ്റയായ് മാറുമ്പോള്‍,
ഋതു ഭേദങ്ങളില്‍ നഷ്ടപ്പെട്ടതിനെ 
കുറിച്ചോര്‍ത്തു വിലപിക്കുമോ...?
കൊഴിഞ്ഞു പോയ ശിശിരത്തിന്റെ 
മാവിന്‍ ചുവട്ടില്‍ ഒരു
കരിയിലയായ് വീണ്ടും 
ഒടുങ്ങി തീര്‍ക്കേ 
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ 
കൂട്ടിക്കിഴിച്ചു കിട്ടിയത് 
വലിയൊരു വട്ടപൂജ്യം മാത്രം !
നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും 
നഷ്ടപ്പെടുന്നു എന്തൊക്കെയോ...
ചെയ്തു പോയ പാപങ്ങളുടെ 
പാഴ്ഭാണ്ടത്തില്‍ അഴുകി 
നാറുന്ന ജീവിത ഗന്ധം 
സ്മരിക്കാന്‍ സ്മൃതികള്‍ 
ഇല്ലെങ്കിലും സൂക്ഷിക്കാന്‍ 
എണ്ണമറ്റ നിനവുകള്‍ ഇല്ലെങ്കിലും
കാത്തു വയ്ക്കുന്നു 
എന്തൊക്കെയോ ഇന്നും 
ചിലപ്പോള്‍ പ്രതീക്ഷകളുടെ
ഉടഞ്ഞു പോയ സ്ഫടിക 
പൊട്ടുകള്‍...
മറ്റു ചിലപ്പോള്‍ കൊഴിഞ്ഞ 
ചിറകിന്റെ നാഡീ മിടിപ്പുകള്‍...
എങ്കിലും ചില നിമിഷങ്ങളില്‍ 
സ്പന്ധനങ്ങളായ് നഷ്ടപെടലുകളെ 
മറക്കാന്‍ ശ്രമിക്കുന്ന 
നഷ്ട  ഹൃദയത്തിന്‍ വേദന...
ചങ്ക് പിളര്‍ത്ത് യാത്ര 
പറഞ്ഞ രോദനങ്ങള്‍...
എല്ലാ നഷ്ടങ്ങളും 
നഷ്ടങ്ങളായ് മാത്രം പരിണമിക്കെ 
ഇനിയും എന്തൊക്കെയോ 
നഷ്ടപ്പെടാന്‍ ജീവിതം 
ബാക്കിയാവുന്നു,,,




2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

തെറ്റ്..



അമ്മ പറഞ്ഞു
അടക്കവും ഒതുക്കവും
ഇല്ലാത്തവള്‍
അച്ഛന്‍ പറഞ്ഞു
നിക്ഷേധി,അഹങ്കാരി
ചേച്ചി പറഞ്ഞു
തന്റേടി,ധിക്കാരി
അവനും പറഞ്ഞു,
സ്നേഹം തിരിച്ചറിയാത്തവള്‍
ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
പെണ്ണെ നീയാരാണ്‌..
ഉത്തരം എനിക്ക്
മാത്രം ന്യായങ്ങള്‍
നല്‍കുന്നവയായിരുന്നു...
ആര്‍ക്കും നല്‍കാന്‍
എനിക്കുത്തരങ്ങളില്ല...
ഞാന്‍ ഞാനായി
ജീവിക്കുന്നു...
എന്നിലെ തെറ്റും ശരിയും
എന്റെ മാത്രമാവുമ്പോള്‍
ഞാന്‍ മറ്റുള്ളവര്‍ക്ക്
മുന്നില്‍ വലിയൊരു
തെറ്റായി മാറുന്നു...
തിരുത്താന്‍ കഴിയാത്ത
വലിയൊരു തെറ്റ്...