2012, നവംബർ 27, ചൊവ്വാഴ്ച

എനിക്ക് ഭ്രാന്താണ്..

വിഭ്രമക്കാഴ്ചകള്‍
വിഹ്വലതകള്‍‍ക്കൊടുവില്‍
ബാക്കിയായത്
കുറെ ശവം നാറിപ്പൂക്കള്‍..
ഇന്നലെ കടപ്പുറത്ത്
കണ്ട അനാഥ പ്രേതത്തിന്‍  
ആരുടെ   മുഖമായിരുന്നു..?
 അസ്ഥിത്വം നഷ്ടപ്പെട്ട
നിലാവ് വീണ്ടും
എന്നോട് ചിരിക്കാന്‍
പുഴക്കരയില്‍ വന്നിരുന്നു...
പെയ്തു പെയ്തു
മതിയായ മഴയായിരുന്നു
മറ്റൊരു കൂട്ട്...
പ്രണയം കാട്ടി
കൊതിപ്പിച്ച് അകന്നു
പോയ പാലപ്പൂക്കള്‍
വൃശ്ചിക കുളിരില്‍
ഇന്നലെ വീണ്ടും പൂത്തു...
നിശ്ശബ്തയില്‍ നിന്നും 
മുറ്റത്തെ സര്‍പ്പ ഗന്ധികള്‍
എന്നെ നോക്കി  കൊഞ്ഞനം കുത്തി...
മതി ഭ്രമം
ഞാന്‍ ചിരിക്കുകയാണ്
എന്നെ തന്നെ ഓര്‍ത്ത്...   
അട്ടഹസിച്ചട്ടഹസിച്ച്
എന്നിട്ടും പഴയ
പോലെ ചിരിക്കാന്‍
എനിക്ക് കഴിയാഞ്ഞതെന്തേ..?
എനിക്ക് ഭ്രാന്താണ്
ചിലപ്പോഴൊക്കെ...
അതെ ഒന്നുമറിയാതെ
ഭ്രാന്തിയാവുന്നതാണെനിക്കിഷ്ടം..
  വെറുതെ ഒന്നു
ചിരിക്കാനെങ്കിലും  

2012, നവംബർ 5, തിങ്കളാഴ്‌ച

പുഴ ഒഴുകുകയാണ്..

പുഴ ഒഴുകുകയാണ്..
അലിഞ്ഞു പോയ
 പാറ കല്ലുകളില്‍
ചത്ത മീന്‍ കണ്ണുകള്‍
കൊണ്ടൊരു നോട്ടം
മാത്രം ബാക്കിയാക്കി
ഇന്നലെയുടെ പിന്നാമ്പുറങ്ങളില്‍
വാരിയെടുത്ത
പഞ്ചാര മണല്‍ത്തരികളില്‍
കരയോടുള്ള പ്രണയം
പറയാതെ ഏങ്ങലാക്കി
എങ്ങോട്ടോ .... 
തുറിച്ചു നോക്കുന്ന
ഇരുട്ടില്‍ അടിയൊഴുക്കിന്റെ
 ആഴപ്പരപ്പുകളില്‍ നിന്നും
ചെകിള പൂക്കള്‍
ഇളകിയ ഒരു മത്സ്യം 
കഥ പറയുന്നുണ്ടായിരുന്നു 
തോടിളക്കി 
നഗ്നതയുടെ പടിവരമ്പുകളില്‍ 
നിന്ന് ഒരു കുഞ്ഞു 
ശംഖ്  പിതൃത്വം 
തേടി അലയുന്നുണ്ടായിരുന്നു 
ആരുടെയോ നഘക്ഷതങ്ങളില്‍
മുറിവേറ്റ കര
നഷ്ടപ്പെട്ട കന്യകാത്വത്തെ
കുറിച്ചോര്‍ത്തു
പുഴയോട് വിലപിച്ചു
നിഗൂഡതകള്‍ 
ഉള്ളിലൊതുക്കി
എല്ലാം കണ്ടും  കേട്ടും
 പുഴ  നൊമ്പരമായ് ഒഴുകുന്നു
പരാതിയില്ലാതെ പരിഭവം
പറയാതെ...
മരണത്തിന്റെ
മടിത്തട്ടിലേക്ക്...