2012 നവംബർ 27, ചൊവ്വാഴ്ച

എനിക്ക് ഭ്രാന്താണ്..

വിഭ്രമക്കാഴ്ചകള്‍
വിഹ്വലതകള്‍‍ക്കൊടുവില്‍
ബാക്കിയായത്
കുറെ ശവം നാറിപ്പൂക്കള്‍..
ഇന്നലെ കടപ്പുറത്ത്
കണ്ട അനാഥ പ്രേതത്തിന്‍  
ആരുടെ   മുഖമായിരുന്നു..?
 അസ്ഥിത്വം നഷ്ടപ്പെട്ട
നിലാവ് വീണ്ടും
എന്നോട് ചിരിക്കാന്‍
പുഴക്കരയില്‍ വന്നിരുന്നു...
പെയ്തു പെയ്തു
മതിയായ മഴയായിരുന്നു
മറ്റൊരു കൂട്ട്...
പ്രണയം കാട്ടി
കൊതിപ്പിച്ച് അകന്നു
പോയ പാലപ്പൂക്കള്‍
വൃശ്ചിക കുളിരില്‍
ഇന്നലെ വീണ്ടും പൂത്തു...
നിശ്ശബ്തയില്‍ നിന്നും 
മുറ്റത്തെ സര്‍പ്പ ഗന്ധികള്‍
എന്നെ നോക്കി  കൊഞ്ഞനം കുത്തി...
മതി ഭ്രമം
ഞാന്‍ ചിരിക്കുകയാണ്
എന്നെ തന്നെ ഓര്‍ത്ത്...   
അട്ടഹസിച്ചട്ടഹസിച്ച്
എന്നിട്ടും പഴയ
പോലെ ചിരിക്കാന്‍
എനിക്ക് കഴിയാഞ്ഞതെന്തേ..?
എനിക്ക് ഭ്രാന്താണ്
ചിലപ്പോഴൊക്കെ...
അതെ ഒന്നുമറിയാതെ
ഭ്രാന്തിയാവുന്നതാണെനിക്കിഷ്ടം..
  വെറുതെ ഒന്നു
ചിരിക്കാനെങ്കിലും  

2012 നവംബർ 5, തിങ്കളാഴ്‌ച

പുഴ ഒഴുകുകയാണ്..

പുഴ ഒഴുകുകയാണ്..
അലിഞ്ഞു പോയ
 പാറ കല്ലുകളില്‍
ചത്ത മീന്‍ കണ്ണുകള്‍
കൊണ്ടൊരു നോട്ടം
മാത്രം ബാക്കിയാക്കി
ഇന്നലെയുടെ പിന്നാമ്പുറങ്ങളില്‍
വാരിയെടുത്ത
പഞ്ചാര മണല്‍ത്തരികളില്‍
കരയോടുള്ള പ്രണയം
പറയാതെ ഏങ്ങലാക്കി
എങ്ങോട്ടോ .... 
തുറിച്ചു നോക്കുന്ന
ഇരുട്ടില്‍ അടിയൊഴുക്കിന്റെ
 ആഴപ്പരപ്പുകളില്‍ നിന്നും
ചെകിള പൂക്കള്‍
ഇളകിയ ഒരു മത്സ്യം 
കഥ പറയുന്നുണ്ടായിരുന്നു 
തോടിളക്കി 
നഗ്നതയുടെ പടിവരമ്പുകളില്‍ 
നിന്ന് ഒരു കുഞ്ഞു 
ശംഖ്  പിതൃത്വം 
തേടി അലയുന്നുണ്ടായിരുന്നു 
ആരുടെയോ നഘക്ഷതങ്ങളില്‍
മുറിവേറ്റ കര
നഷ്ടപ്പെട്ട കന്യകാത്വത്തെ
കുറിച്ചോര്‍ത്തു
പുഴയോട് വിലപിച്ചു
നിഗൂഡതകള്‍ 
ഉള്ളിലൊതുക്കി
എല്ലാം കണ്ടും  കേട്ടും
 പുഴ  നൊമ്പരമായ് ഒഴുകുന്നു
പരാതിയില്ലാതെ പരിഭവം
പറയാതെ...
മരണത്തിന്റെ
മടിത്തട്ടിലേക്ക്...

2012 ഒക്‌ടോബർ 21, ഞായറാഴ്‌ച

അവിഹിതം..?

വരച്ചിട്ടതൊക്കെ വെറും
വരകള്‍ മാത്രമാണെന്ന്
പറഞ്ഞപ്പോള്‍ നിന്റെ
പ്രണയ ലേഖനങ്ങള്‍
ഞാന്‍ ചവറ്റു കുട്ടയിലെറിഞ്ഞു
നിനക്കും എനിക്കും ഇടയില്‍
 വഴി തെറ്റി വന്ന പ്രണയത്തെ
ഇന്നലെ മറ്റൊരു
താലിക്കു തല കുനിച്ചു
ഞാന്‍ പുറത്താക്കി ..

എന്നിട്ടും എണ്ണം പറഞ്ഞു
 കടന്നു പോയ ഓര്‍മകളില്‍
നിന്റെ ചുംബനത്തിന്റെ
നനവുണ്ടായിരുന്നു...
മെഴുക്കു പുരണ്ട
തല മുടിയുടെ ചൂടില്
‍ ഞാനും നീയും പങ്കു വച്ച
നിശ്ശബ്ദതകള്‍ ഉണ്ടായിരുന്നു..
ആട്ടി  പുറത്താക്കിയ പ്രണയം
 ഇന്നലെയും നമ്മളെയും
കാത്ത് പുറത്ത്
അക്ഷമനായി നിന്നിരുന്നു..

ആരൊക്കെയോ പറഞ്ഞു
അതായിരുന്നു  അവിഹിതം..

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

അനുസരണയില്ലാത്ത മഴ...

കാരണമില്ലാതെ പെയ്തൊഴിയുന്ന
മഴയോട് ഇന്നലെ
എന്തോ വെറുപ്പ്‌ തോന്നി..
പലവട്ടം പറഞ്ഞിട്ടുള്ളതാണ്
ഇറയത്ത്‌ നിന്ന് ഇങ്ങനെ ചിണ്ങ്ങരുതെന്ന്
ഇടിവെട്ടി എന്നെ ഭയപ്പെടുത്തി
അകത്തളത്തിലെ കട്ടിന്‍  ചുവട്ടില്‍
പഴയ പോലെ ഒളിപ്പിക്കരുതെന്ന്

കളിവള്ളം കാത്താണ് നീ
ഈ വെള്ളമെല്ലാം ഇങ്ങോട്ട്  
ഒഴുക്കി  വിടുന്നതെങ്കില്‍ വെറുതെയാണ്
എനിക്ക് സമയമില്ല..

നിന്റെ നീര്‍ക്കുമിള കളില്‍ 
പൂത്തു തളിര്‍ത്തു കായ്ക്കാന്‍ 
എന്റെ പൂന്തോപ്പില്‍
വെറും പ്ലാസ്റ്റിക്‌ ചെടികളാണുള്ളത്
വെറുതെ വീണ്ടും വീണ്ടും
പെയ്ത് പണ്ടെങ്ങോ മണ്‍ മറഞ്ഞു പോയ
പോക്കാച്ചി തവളകളെ
ശവപ്പറമ്പില്‍ നിന്ന് ഉണര്ത്തരുത്..

പുതു മണ്ണിന്റെ മണം പരത്താമെന്നുള്ള
നിന്റെ മോഹം വെറുതെയാണ്...
എന്റെ മണ്ണില്‍ കോണ്ക്രീറ്റ് പാകി
ഞാന്‍ മോടി കൂട്ടിയിരിക്കുന്നു

ഇനിയും ചിണുങ്ങി ചിണുങ്ങി
ജനാലപ്പടിയില്‍ വന്നു
പതിക്കുന്നത് വെറുതെയാണെന്ന്  
എന്റെ മഴേ എത്ര വട്ടമായി 
ഞാന്‍ പറയുന്നു  
അനുസരണയില്ലാത്ത മഴ!!!!

2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മിന്നു മോള്‍

നേര്‍ത്ത മഞ്ഞു പാളികളിലേറി
ഇന്നലെ സ്വപ്നങ്ങളില്‍
വന്നു   മാലാഖമാര്‍
 എനിക്ക് കുഞ്ഞുടുപ്പും
കളിക്കോപ്പും നല്‍കി
അവര്‍ മറഞ്ഞു പോയി...

പഞ്ചാര മണലില്‍ തീര്‍ത്ത
 മിട്ടായി മാലാഖയുടെ കയ്യില്‍ ഉണ്ടെന്ന്
പറഞ്ഞത് കുട്ടേട്ടനല്ലേ
മിട്ടായി കുറ്റിക്കാട്ടിനപ്പുറത്തെ
ഇരുട്ടില്‍ ഒളിച്ചു
വച്ചിരിക്കുകയാണ് എന്ന്
പറഞ്ഞത് കൊണ്ട്
മാത്രമാണ്
അമ്മ കാണാതെ
ഞാന്‍ കൂടെ വന്നത്...

മാലാഖമാര്‍ മിട്ടായി
തരുന്നതിനു മുന്പ്
വേദനിപ്പിക്കുമെന്ന്
പറഞ്ഞപ്പോഴും
ഞാന്‍ സമ്മതിച്ചു...
വേദനിച്ചു കരഞ്ഞപ്പോഴും
എന്റെ അടി   വസ്ത്രം  
ചുവന്നു തുടുത്തപ്പോഴും
 അമ്മയുടെ അടി പോലും
മറന്നു ഞാന്‍ കാത്തിരുന്നത്
പഞ്ചാര മിട്ടായിക്ക് വേണ്ടിയല്ലേ...?
ഒടുവില്‍ മിട്ടായി നല്‍കാതെ
കുട്ടേട്ടന്‍ ഈ മിന്നു മോളെ
 കാട്ടിലെ ഇരുട്ടില്‍ ‍ 
 ഒറ്റയ്ക്കാക്കി
ഓടി പോയതെങ്ങോട്ടാണ്...?

2012 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഞാന്‍...

ഞാന്‍ ഇങ്ങനെയാണ്...
ഞാന്‍ പറഞ്ഞില്ലേ
ഞാന്‍ ഇങ്ങനെയാണെന്ന്...
ഇങ്ങനെ ഇങ്ങനെ
ഞാന്‍ മാത്രമാവുന്നതാണെനിക്കിഷ്ടം
അയലത്തെ വീട്ടിലെ  
അമ്മുവാകാന്‍
എനിക്ക് പറ്റില്ല...
ഞാന്‍ ഞാനാണെന്ന്
പറഞ്ഞില്ലേ അമ്മെ.....
 
 

2012 സെപ്റ്റംബർ 23, ഞായറാഴ്‌ച

വാലുകള്‍...

വാല് മുറിഞ്ഞ പല്ലികളും
നിറം മാറിയ ഓന്തുകളും  
ഇന്നലെ മച്ചിന്‍ പുറത്ത്
ഏറ്റുമുട്ടി..
വിപ്ലവം...
കെണിയില്‍ കുടുങ്ങിയ
പെരുച്ചാഴി ജീവന്‍
മറന്ന് വിപ്ലവത്തെ
പിന്താങ്ങി...
തുടിപ്പ് വിട്ടു മാറാത്ത
വാലുകള്‍ തേടി
നരിച്ചീറുകള്‍ വന്നിരുന്നത്രെ..
പക്ഷെ നിഴല്‍
ചിത്രങ്ങള്‍ മുഴുവന്‍
ഓന്തുകളുടെ വര്‍ണ
മഴ നനഞ്ഞു കുതിര്‍ന്നു..
പിടച്ചില്‍ മാറിയ
വാലുകള്‍ ഇന്നും
കുടം കുളത്തെ
മച്ചിന്‍ പുറത്തു
ബാക്കി നില്‍ക്കുന്നു...
ചിലത് വേദനയില്‍
പിടഞ്ഞു കൊണ്ടിരിക്കുന്നു...

2012 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പ്രേതങ്ങള്‍..

കാറ്റത്ത്‌ ഒരില
കൊഴിഞ്ഞു വീണു
ഇലയ്ക്ക് അടുക്കളക്കാരി
ശാന്തയുടെ ഗന്ധം...
ചൂല് കാട്ടി
മുറ്റത്തു നിന്നും
വലിച്ചെറിഞ്ഞപ്പോള്‍
പൂഴി മണ്ണില്‍ മുഖം
പൂഴ്ത്തി കരഞ്ഞുവത്രേ...
അരൂപികളായ പ്രേതങ്ങള്‍
ഇന്നലെയും വടക്കിനി
തിണ്ണയില്‍ എത്തി നോക്കി..
പ്രശ്നം വച്ചപ്പോള്‍
കണ്ടത് അവളുടെ
മുലക്കണ്ണ്  മാത്രം
ചുഴലി ദീനം പിടിച്ച
ഒരു ശരീരം ഇന്നലെ
ആരോ പോസ്റ്മോര്ടം ചെയ്തു...
ബീജ കൊഴുപ്പുറഞ്ഞ
കത്തി ശവത്തെ വെട്ടി നുറുക്കി...
വാര്‍ത്തകളില്‍ തിരഞ്ഞത്
മുഴുവന്‍ നിന്റെ
നിമ്നോന്നതങ്ങളെ കുറിച്ചായിരുന്നു..
**********************************
മകളെ നിന്നെ എനിക്ക്
ഭയമാണ്...
ആ പ്രേതങ്ങള്‍
നിനക്കായി എന്റെ
ഗര്‍ഭപാത്രം ചുരണ്ടുമോ
എന്ന ഭയം...

2012 സെപ്റ്റംബർ 11, ചൊവ്വാഴ്ച

അവള്‍..

(ചാലയില്‍ വെന്തെരിഞ്ഞ അമ്മമാര്‍ക്ക്...) 
ഇന്നലെ സന്ധ്യക്ക്‌ പോവുമ്പോഴും
പിറു പിറുത്തെന്തോ
പറഞ്ഞവള്‍ ഓടി വന്നു...
"കൂട്ടാനു കഷ്ണങ്ങള്‍
വാങ്ങിടെണം,
കൊച്ചു മോള്‍ക്കൊരു
കുപ്പായം വാങ്ങിടെണം
നേരത്തെ അത്താഴമുണ്ണ്‍വാനെത്തണം
ബാലന്റെ ചായക്കടയില്‍
നിന്നൊരു പാലിന്റെ
പാക്കെറ്റും വാങ്ങിടെണം.."
മൂളി എന്നൊന്നു വരുത്തി
ഞാന്‍ പോകവേ
സീരിയലിനായവള്‍
വേഗമോടി...
വെറുതെയന്നെന്തോ മനസ്സിന്റെ
ഉള്ളിലൊരു
കനല്‍ കോരിയിട്ടത്‌ പോലിരുന്നു...
അര മുറി പീടികത്തിണ്ണയില്‍
വെറുതെ സൊറ
പറഞ്ഞന്നു ഞാന്‍ ചാരി
നില്‍ക്കെ
ആരോ പറഞ്ഞു
മറിഞ്ഞൊരു വാതക
ഗന്ധമാണൂരു മുഴുക്കെയെന്ന്
******************************************
കത്തിക്കരിഞ്ഞൊരു വീടിന്റെ
ഉള്ളിലായ്
വെന്തു കരിഞ്ഞവള്‍
വീണു പോകെ
വീണ്ടും പരാതി പറഞ്ഞു
പിറു പിറുത്തോടിവരാന്‍
എനിക്കാരുമില്ല..
എന്നും ചിരി തൂകി
അത്താഴമുന്നുവാന്‍
കാത്തിരിക്കാന്‍ ഇനിയാരുമില്ല...
"കുട്ട്യോള്‍ടെ അച്ഛനെന്നോതി
വിളിച്ചെന്റെ
ചാരത്തവള്‍ വന്നു
നില്‍ക്കയില്ല...
***************************
അഗ്നി നാളങ്ങള്‍ ഇന്നേറ്റു
വാങ്ങി എന്റെ
 ഉമ്മറത്തിണ്ണയും
ഞാനുമുണ്ട്..
ഒന്നിനും പൂരിതമാക്കിടാനാവാതെ
അവളുടെ കിന്നരിയൊച്ചയും
ഉണ്ടിവിടെ... 

2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
നേര്‍ത്തും പേര്‍ത്തും
ശമാനാഗ്നികളില്‍ ഊറും
ജ്വാലകള്‍ കത്തിയെരിച്ചും
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
വിശപ്പ്‌ മാറ്റാന്‍
വിധി നല്കാത്തൊരു
വയറിനെ നോക്കി
കന്യാസ്ത്രീത്വം
പിച്ചി ചീന്തി
ഉടലിലണിഞ്ഞൊരു
കൊന്തകള്‍  നോക്കി..
സ്നേഹ ജിഹാദിന്‍
പത്തികള്‍ ചീറ്റിയടിച്ച
കിടാങ്ങളെ നോക്കി
സന്യാസത്തിന്‍ കാപട്യക്കുട
ചൂടി നടക്കും മുനികളെ  നോക്കി
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
ഇരുള് നിറഞ്ഞ മണല്‍ക്കാടുകളില്‍
ഇരുട്ട് വറ്റിയ മദ്യക്കുപ്പിയില്‍
നിശ്വാസത്തിന്‍ കനല്‍ ചൂടെറ്റൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
മതമില്ലിവിടെ ജാതിയുമില്ലൊരു
നിറ ഭേദത്തിന്‍ വിത്തുകളില്ല...
വിയര്‍പ്പു തുള്ളികള്‍
മതിഭ്രമമേറ്റു വിശപ്പ്‌ കാണാ
കുന്നുകള്‍ തേടി
ഒരു ചാണ്‍ കയറില്‍ ജീവനൊടുക്കിയ
കര്‍ഷക പ്രേതം ഈരടി മൂളി
പിച്ചക്കാശിനു വിറ്റു
തുലച്ചോരു പെണ് മാനത്തിന്‍
നില വിളി കേട്ടൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
ദാരിദ്ര്യത്തിനു രേഖ
വരച്ചൊരു
ധാരാളിയുടെ ഉടലിനെ
നോക്കി ഒരു പച്ചക്കുതിര
ചിലയ്ക്കുന്നു..
നിശ്ശബ്ദ ലോകം കേള്‍ക്കാനായി 
പച്ചച്ചിറകുകള്‍ കൂട്ടിയടിച്ചൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
 
 
 
 

2012 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഉരുള്‍പൊട്ടല്‍..

വരഞ്ഞു മുറിച്ച
വാക്കുകളിലെ സ്പഷ്ടത..
നിന്നെ കുറിച്ചു
പത്ര താളുകളില്‍ കണ്ടു...
നോക്കാന്‍ സമയം
കിട്ടിയില്ല..
പൊള്ളുന്ന വാക്കുകളുടെ
മുള്‍മുന...
അത് നിന്നെ കുത്തി
നോവിക്കുന്നുണ്ടോ ?
ഉണ്ടെങ്കില്‍ സഹിച്ചു
കൊള്ളുക..
അത് പത്ര ധര്‍മം...
ക്യാമറയ്ക്ക് മുന്നില്‍
കണ്ണീരൊപ്പാന്‍
വന്നുവോ അധികാരികള്‍..?
നിശ്ശബ്ദത പാലിക്കുക...
അതാണ്‌ രാഷ്ട്രീയ ധര്‍മം..
നഷ്ട പരിഹാരത്തിന്റെ
ലിസ്ടിനെക്കുറിച്ചു
കേള്‍വിപ്പെട്ടുവോ..?
മറു കാത്‌ തുറന്നു
കേട്ട വാര്‍ത്തയെ
കാറ്റില്‍ പറത്തുക..
കാരണം അത് വെറും
വാര്‍ത്ത മാത്രം..
സമയം കിട്ടുകയാണെങ്കില്‍
ബസിലോ ട്രെയിനിലോ
ഞാനും സഹതപിക്കാം..
ഉരുള്‍ പൊട്ടലില്‍
ഒലിച്ചു പോയ
നിന്റെ വീടിനെക്കുറിച്ച്..
കാണാതായ മകനെ കുറിച്ച്..
കണ്ടു കിട്ടിയ ഭര്‍ത്താവിന്റെ
ശവത്തെ കുറിച്ച്..
ഇനിയും തിരച്ചില്‍ നടത്തുന്ന
അമ്മയെ കുറിച്ച്...
ഇപ്പോള്‍ സമയമില്ല..
എന്റെ ബസ്‌ പോവും...

2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

നീയൊന്നു വന്നെങ്കില്‍...

പഴയ പുസ്തക താളിലേക്കെത്തുവാന്‍
ഒരു മയില്‍പ്പീലി തന്‍
ദൂരങ്ങള്‍ താണ്ടണം..
ഒരു കുടന്ന കണിക്കൊന്ന
മലരുമായ് പഴയൊരാ
വിഷുവെന്‍ ഓര്‍മയില്‍
പെയ്യണം...
പ്രണയമെന്തെന്നു ചൊല്ലവേ
നീയന്നു മധുരമായ്
നല്‍കിയ നെല്ലിക്കയോര്‍ക്കണം
ഇരുളു മാഞ്ഞ വഴിയിലൂടെങ്ങു നീ
ധൃതി പിടിച്ചു കടന്നു പോയ്‌
ബാല്യമേ...?
വഴി തിരഞ്ഞു ഞാന്‍ വന്നതോ
വഴി തെറ്റി നിന്നൊരാ
കൌമാര മുറ്റത്ത്..
വില പിടിച്ചൊരാ ഓര്‍മ
തന്‍ പുസ്തകം
ഹൃദയ സ്പന്ധമായ്
ചേര്‍ത്തു വച്ചന്നു ഞാന്‍
മുതു മുത്തി മല തന്റെ
ഉച്ചിയില്‍ നിന്നൊരു
മല വെള്ള പാച്ചില്‍ പോല്‍
വന്നെന്റെ ഓര്‍മ്മകള്‍..
പിടയുവതെന്തിനെന്‍ 
ഉള്‍ത്തടം ഇന്നൊരാ പഴയ
ബാല്യത്തിന്റെ മധുര സ്മരണയില്‍...
കനവുണ്ട് കണ്ണീരിന്‍
ഉറവുണ്ടിറവെള്ള പാച്ചിലായ്
കടലാസു തോണി
തന്‍ നിറമുണ്ട്..
ചോണന്റെ കുഞ്ഞ് 
കൊട്ടാരമുണ്ടപ്പുറത്ത  
യലത്തെ വീട്ടിലെ
അമ്മിണിപ്പശുവുണ്ട്  
കുമ്പള പ്പൂവിനാല്‍
തീര്‍ത്തൊരോണക്കളം
കുമ്മിയടിക്കുവാന്‍
കൂട്ടുകാരേറെയും ..
പെറ്റു പെരുകുന്ന
പുളിയനുറുംപിന്റെ
പട്ടാള മാര്‍ച്ചിന്നു
സലുട്ട് നല്‍കീടണം
മുറ്റത്തെ മൂവാണ്ടന്‍ മാവില്‍
നിന്നൊരു മുത്തശ്ശിയണ്ണാന്‍
 ചിലയ്ക്കുന്ന നിനവുണ്ട്..
മഞ്ചാടി പൂക്കുന്ന
തൊടിയിലേക്കെത്തുവാന്‍
ഒരു കൊടിത്തൂവ തന്‍ 
ചൊറിയുന്ന മറവുണ്ട്...
വഴു വഴുപ്പുള്ള 
കുളത്തിന്‍ കരയിലായ്
പരലുകള്‍ നീന്തി
തുടിക്കുന്ന സുഖമുണ്ട്...
ഇനിയുമെന്നെന്കിലുമെന്
ജീവിത തോണിയില്‍
ബാല്യമേ നീയൊന്നു
വന്നടിഞ്ഞീടുമോ..
വെറുതെ മോഹിക്കയാണ് ഞാന്‍
വെറുതെ,വെറുതെ
ബാല്യമേ നീയൊന്നു  
വന്നെങ്കില്‍...

2012 മേയ് 28, തിങ്കളാഴ്‌ച

ഹര്‍ത്താല്‍...

ഇരുട്ട് കണ്ണ് മൂടുന്നു...
ഉണര്ന്നതോരിളം വെയിലേറ്റല്ല...
ഫെയ്സ് ബുക്കിലാരോ
മെസ്സെജിന്കതകു തട്ടുന്നു...
തുറന്നു നോക്കിയത്
ശുഭമോ അശുഭമോ...
ഇന്ന് ഹര്ത്താല്‍...
വീണ്ടും ഉറക്കത്തിന്റെ
ഓഫ്ലൈനിലേക്ക്...
ആരൊക്കെയോ ആരെയോ
വെട്ടിക്കൊന്നതിന്റെ ആഘോഷം
എനിക്ക് ഉറങ്ങി തീര്ക്കണം...
ആസനത്തില്വെയിലടിച്ചും
ഉണരാന്തോന്നാതെ
ആലസ്യം...
പഞ്ചാര കുട്ടന്മാര്
വീണ്ടും കതകില്തട്ടുന്നു...
പല്ല് തേക്കാത്ത
വായ കൊണ്ടൊരു
ചുടുചുംബനം ചാറ്റ്
ബോക്സില്‍...
അവനു നിര്വൃതി...
എനിക്ക് മനസ്സമാധാനം...
രാത്രി മുഴുവന്
എനിക്കായ് ഉറങ്ങാതെ
കത്തിയെരിഞ്ഞ ബള്ബ്
നിസ്സഹായതയോടെ നോക്കി..
കണ്ടില്ലെന്നു നടിച്ചു
പാതിയടഞ്ഞ കണ്ണില്
പുതപ്പെടുത്തു മൂടി..
******************************
അറവു ശാലയിലെ
മാടിനെ പോലെ
ആരോ വെട്ടി തീര്ത്ത
മാംസ കഷ്ണങ്ങള്‍..
ആത്മാവിനെ പോലും
വിട്ടയക്കാതെ ചാനലുകാരും
ആഘോഷിക്കുകയാണ് ഹര്ത്താല്‍...
കണ്ണുനീര്തുള്ളിക്ക്
വില പറഞ്ഞീടാന്
ക്യാമറകളും...
**********************
വീണ്ടും ഒരു പ്രഭാതം
പ്രോഗ്രാമ്മിങ്ങില്‍ കനം
തൂങ്ങിയ തലയും
തൂക്കി എഴുന്നേല്‍ക്കാന്‍
മടിക്കവേ
പെട്രോള്വില കയറ്റിയ
 സര്ക്കാരിനു നന്ദി...
കാരണം എനിക്കിന്നുറങ്ങണം...
ഞാനുമൊരു ശരാശരി
മലയാളി...



2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

അത് ഞാന്‍ ആയിരുന്നു...

ഒരു മഴ വീണ്ടും പെയ്തു
തോരുകയാണ്...
പനി പിടിച്ചു വിറങ്ങലിച്ച
സ്വപ്നങ്ങളില്‍
ഇടി വെട്ടു മുഴങ്ങിയ
 തോരണങ്ങള്‍...
നീ അവനെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം
ഞാന്‍ ഓര്‍ത്തത് മറ്റെന്തോ ആയിരുന്നു...
എന്നിട്ടും നീ പറഞ്ഞുകൊണ്ടേ ഇരുന്നു...
അവന്റെ ചുംബനത്തെ കുറിച്ച്..
അവന്റെ ആലിംഗനത്തെ കുറിച്ച്...
ആ മഴയില്‍ നീയും അവനും
മറപറ്റിയ ചേമ്പിലയെ കുറിച്ച്...
***********************************
ഇന്നലെ വീണ്ടും മഴ പെയ്തു...
വടക്കേ പറമ്പില്‍ പോക്കാച്ചി
തവളകള്‍ പഴമ്പുരാണ
കേട്ടഴിക്കവേ
ഞാന്‍ നിന്നെ ഓര്ത്തു...
ആ മഴയില്‍ നീയും അവനും
ചുരുണ്ടു കൂടിയ പുതപ്പിനെ
കുറിച്ച് ഓര്ത്തു..
കാരണം എനിക്കോര്‍ക്കാന്‍
മറ്റൊന്നും ഉണ്ടായിരുന്നില്ല...
ആ നിശ്വാസ ചൂടില്‍
ഉരുകി ഉരുകി അവന്‍
മറഞ്ഞു പോയെന്നും
നീ ഒറ്റയ്ക്കായെന്നും
നീ അന്ന് പറഞ്ഞു...
എനിക്കും നിനക്കും അറിയാവുന്ന
ഞാന്‍ ആയിരുന്നു ആ നീയെന്നും...


2012 മാർച്ച് 7, ബുധനാഴ്‌ച

ശേഷിപ്പുകള്‍...

തപ്ത നിശ്വാസങ്ങളെ
ചങ്ങല കണ്ണികളില്‍
മുറുക്കി,
വരണ്ടുണങ്ങിയ മണ്ണില്‍
ഒരു നേര്‍ത്ത ജലകണം
ചാലിച്ച്,
മഴപ്പാറ്റകളുടെ മൂളലില്‍
ആര്‍ദ്രത തേടി
വീണ്ടും പഴമയിലേക്കു
മടങ്ങുമ്പോള്‍
വെറുമൊരു ശരീരത്തിനുള്ളിലെ
കാവലാള്‍ പട്ടാളങ്ങളാം
ചിന്തകളില്‍
മനസ്സ് വ്യഭിചരിക്കുമ്പോള്‍
മനുക്ഷ്യനെന്ന അര്‍ത്ഥം
തിരിച്ചറിയാതെ
ഒടുവില്‍ വാഴ്വേമായങ്ങളില്‍
പെട്ടുഴലുംപോള്‍
ഭോഗിച്ച നഗ്ന ശരീരങ്ങള്‍ക്കുമപ്പുറം
ഭോഗ സുഖമേല്‍ക്കാത്ത
ഭിക്ഷുകിയെപ്പോലെ
വീണ്ടും മൂടല്‍ മഞ്ഞു
പടര്‍ന്നു കയറുകയാണ്
മരണത്തിന്റെ തണുത്ത
ആവരണം മാത്രമാണതെന്നറിയവേ
പരിതപിക്കാന്‍ കാത്തു
നില്‍ക്കാതെ ആത്മാവ്
പുതിയ ഗേഹം തേടി
യാത്ര തുടരുന്നു...
ഒരിക്കല്‍ നീയും
മനുക്ഷ്യനായിരുന്നെന്ന്‍
ശേഷിപ്പുകള്‍ മാത്രം
ബാക്കിയാവുന്നു...

2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

തിരിച്ചറിവ് !!

ഇഷ്ടങ്ങളെ പൊട്ടിച്ചെടുത്ത് 
വലിയൊരു കടലാസ്സു
കൂടില്‍ ഒട്ടിച്ചു...
ഒരു ഭോഗ സുഖത്തിന്റെ
ആലസ്യത്തില്‍ എന്ന പോലെ
ആര്‍ക്കോ വേണ്ടി ഉണരാന്‍
മടിച്ച് എന്റെ ഇഷ്ടങ്ങള്‍
ഉറങ്ങുകയാണ്
ജല്പനകള്‍ മാത്രമായി
നിര്‍വൃതിയിലേക്ക്
ഒലിച്ചിറങ്ങുമ്പോള്‍
ഒടുവില്‍ എന്തു നേടി ?
വിരക്തി-ആസക്തി
രണ്ടിനുമിടയില്‍
മരുപ്പച്ച തേടി  അലഞ്ഞു
ഒടുവില്‍ ഇതായിരുന്നു
ഞാനെന്ന  തിരിച്ചറിവ് !!
**********
ഒട്ടിച്ചു വച്ച കടലാസ്സു
താളുകളില്‍ രക്തം
പുരണ്ടിരിക്കുന്നു...
തിരിച്ചറിവുകള്‍
പലപ്പോഴും അങ്ങനെയാണ്...







2011 ഡിസംബർ 12, തിങ്കളാഴ്‌ച

ഉടഞ്ഞ ഓര്‍മകളില്‍...

കയ്യില്‍ കിട്ടിയാല്‍
വലിച്ചെറിഞ്ഞു
പൊട്ടിക്കാറുണ്ട്
ഇഷ്ടമില്ലാത്തതൊക്കെയും
പളുങ്ക് പാത്രങ്ങള്‍,
കുപ്പി വളകള്‍
കളി മണ്‍ പ്രതിമകള്‍
ഒടുവില്‍ കിട്ടിയത്
ഒരു ഹൃദയമായിരുന്നു...
ആദ്യമൊരു കൌതുകം
പിന്നെയൊരു ആസക്തി
ഒടുവില്‍ മടുത്തു
തുടങ്ങിയപ്പോള്‍
തനിയാവര്‍ത്തനം
വലിച്ചെറിഞ്ഞു
നുറുങ്ങി വീഴുന്നത്
കണ്ടു പൊട്ടിച്ചിരിച്ചു...
ഒടുവില്‍ ഭ്രാന്തനെ
പോലെ തിരിച്ചു
നടന്നപ്പോള്‍
അവളുടെ
ഊര്‍ന്നിറങ്ങിയ
ചോര തുള്ളികളില്‍
വഴുതി കാല്‍ തെന്നി
വീണു...
ഉടഞ്ഞു തുടങ്ങിയിരുന്നു
അവനിലെ  ഹൃദയവും
ആ വീഴ്ചയില്‍...



2011 നവംബർ 28, തിങ്കളാഴ്‌ച

ഞാന്‍ പെണ്ണ്...

ഇഷ്ടങ്ങളുടെ ഗതകാല
സ്മരണകളില്‍
പൊട്ടിത്തകര്‍ന്ന
മഞ്ചാടി കുരുക്കള്‍....
ഇനിയും ഒരു കുരുക്ഷേത്രത്തില്‍
ഗാന്ധാരി വിലാപമായ്
പടര്‍ന്നു കയറിയ
വള്ളി പരപ്പുകളില്‍
ഒളിച്ചൊരു മാന്‍ പേട
കണ്ണുകളായ്
കൌരവ സദസ്സില്‍
വലിച്ചിഴയ്ക്കപ്പെട്ട
ദ്രൌപദിയായ്....
വീണ്ടും ഉണരുന്നതൊരു
പെണ്‍ മനസ്സിന്‍
തിരണ്ട സ്വപ്‌നങ്ങള്‍...
ഞാന്‍ പെണ്ണെന്നു
പറയവേ
നിറഞ്ഞ സദസ്സിന്റെ
പരിഹാസച്ചിരികള്‍
തൃഷ്ണ നിറഞ്ഞ
കണ്ണുകളില്‍
നഗ്നയാക്കപ്പെടുന്ന
ചിന്തകള്‍....
വെറുമൊരു ശിലയായ്
പഴയോരഹല്യയായ്
മാറാന്‍ മനസ്സില്ലെനിക്ക്...
വീണ്ടും ഭൂമി
തന്‍ മാറു പിളര്‍ന്നു
പഴയൊരു ജനക
പുത്രിയായ്
യാത്രയാവില്ല ഞാന്‍...
ഞാന്‍ പെണ്ണ്
ചോരയും നീരും വേരോടും
ഹൃദയമുള്ളവള്‍
കണ്ണു നീരിന്റെ
ഉപ്പിനെ വെറുക്കുന്നവള്‍
ഇനിയെങ്കിലും
പ്രതികരിക്കട്ടെ ഞാന്‍...





2011 നവംബർ 26, ശനിയാഴ്‌ച

വിരഹം ...

പറയാതെ പറയാത്ത
വാക്കുകളില്‍ ഇന്നും
ഹൃദയം പിടയ്ക്കുന്ന
നോവു കേള്‍ക്കാം
തിരയാത്ത നോവിന്റെ
കീറിയ താളില്‍ ഞാന്‍
അറിയാതെ വച്ച
മയില്‍പ്പീലിയായ്...
വിടരാത്ത പുഷ്പ്പത്തിന്‍
നിറമാര്‍ന്ന നിനവില്‍ നീ
അറിയാതെ വീണ്ടും
കൊഴിഞ്ഞു പോകെ
പ്രണയമെന്നാരോ പറഞ്ഞു
നീ എങ്കിലും
പടിവാതില്‍ ചാരാതെ
കാത്തു നിന്നു...
ഇനിയും വരാത്ത നിന്‍
കാലൊച്ച തേടിയാ
വയല്‍ വരമ്പില്‍ മിഴി
നട്ടിരുന്നു...
നമ്മള്‍ തന്‍ നിഴലുകള്‍ ചുറ്റി
പിണഞ്ഞോരാ
തൊടിയിലൂടറിയാതെ
നിന്നെ തിരഞ്ഞു പോകെ
വെറുമൊരു വിസ്മൃതി
മാത്രമായ് നീയെന്നു
ഹൃദയത്തില്‍ വീണ്ടും
പറഞ്ഞീടവേ
അറിയില്ലെനിക്കു ഞാന്‍
ഇത്രമേല്‍ നിന്നെ
പ്രണയിചിരുന്നെന്റെ
കൂട്ടുകാരാ...
അരികില്‍ നിന്‍
ഓര്‍മ്മകള്‍ ഉണ്ടെങ്കിലും
നിന്റെ വിരഹം
വിഷാദം നിറച്ചിടുന്നു...
പിരിയില്ലൊരു നാളുമെങ്കിലും
സുഖമുള്ള നോവായി
നീ ഇതിന്നെങ്ങു പോയി...







2011 നവംബർ 4, വെള്ളിയാഴ്‌ച

വെറുപ്പ്‌...

എനിക്ക് വെറുപ്പാണ് 
എന്നെ സൃക്ഷ്ടിച്ച ദൈവത്തോട് 
എന്നെ പ്രസവിച്ച അമ്മയോട് 
എന്നെ വളര്‍ത്തിയ അച്ഛനോട് 
എന്നെ ലാളിച്ച ചേച്ചിയോട് 
എന്നെ സ്നേഹിച്ച അവനോട്
എല്ലാവരെയും വെറുക്കുമ്പോള്‍ 
ഞാന്‍ എന്നെ മാത്രം  സ്നേഹിക്കുന്നു..


യക്ഷി ...

കരിമ്പനകള്‍ നിഴലനക്കം 
മറന്ന നാട്ടു വഴിയിലൂടെ 
ചുണ്ട് മുറുക്കി ചുവപ്പിച്ചു 
ചുണ്ണാമ്പ് തേടി അവള്‍ വന്നു...
വെളുപ്പ്‌ നിറഞ്ഞ സാരി 
കണ്ടപ്പോള്‍ കാരണവര്‍ 
ചോദിച്ചു ഉജാല മുക്കിയില്ലേ
നിറം മങ്ങും 
കോലോത്ത് വന്നാല്‍ 
ഉജാല ഉണ്ട്...
ചോര തുള്ളികള്‍ ഇറ്റു
വീഴുന്ന ചുണ്ട് കണ്ടപ്പോള്‍ 
കാര്യസ്ഥന്‍ 
ലിപ്സ്ടിക് കുറച്ചു അധികാണ്‌
മുടി ഇങ്ങനെ മുട്ടോളം 
നീട്ടിയിടുന്നത് 
ഔട്ട്‌ ഓഫ് ഫാഷന്‍ 
കഴുത്തു വരെ വച്ച് 
മുറിച്ചോളൂ കുട്ട്യേ..
ഒന്നും മിണ്ടാതെ അവള്‍ നടന്നു 
പ്രതാപം നഷ്ടപ്പെട്ട 
പാവം യക്ഷി ....

2011 നവംബർ 1, ചൊവ്വാഴ്ച

ഭയം ...

ഉടഞ്ഞ കുപ്പി വള ചില്ലുകളില്‍ 
ഉടയാത്ത സ്വപ്‌നങ്ങള്‍ തേടി 
ഞാന്‍ അലഞ്ഞു...
വീണ്ടും ഓര്‍മകളുടെ 
മൊട്ടക്കുന്നിലെക്ക്...
വരുമെന്ന് പറഞ്ഞു പോയി 
വാക്ക് പാലിക്കാത്ത 
ഇന്നലെകള്‍ 
വരാതിരുന്നിട്ടും പരിഭവം 
പറയാതെ കാത്തിരുന്ന 
നാളെകള്‍ 
കരുതി വച്ച കിനാക്കളുടെ 
കുന്നിന്‍ ചെരിവുകളില്‍ 
 വീണ്ടും 
കുറുക്കന്മാര്‍ ഓരിയിടുന്നു...
നിശ്ശബ്ദത തേടി 
തട്ടിന്‍ പുറത്തെ കട്ടിലിനടിയില്‍ 
ഓടിയോളിക്കുംപോള്‍ 
ഇനിയും കാത്തിരിപ്പ് 
തുടരണോ എന്ന ശങ്ക...
കാറ്റാടിയും പമ്പരവും
തേടി നടക്കാന്‍ 
ഇനിയും ഒരു ഇന്നലെ 
ഇല്ലെനിക്ക്...
ജീവിക്കുന്ന ഇന്നിന്റെ 
താളങ്ങള്‍ വെറും 
അപസ്വരങ്ങളായ്
മാറവേ 
ഒരു കറിവേപ്പില പോലെ
വലിച്ചെറിയപ്പെടുന്നു
നാളെയുടെ പിന്നാമ്പുറങ്ങളിലേക്ക്
എങ്കിലും ജീവിച്ചു 
തീര്‍ക്കവെ ഇന്നും ഇന്നലെയും 
നാളെയും ചേര്‍ന്നെന്നെ 
ഭയപ്പെടുത്തുന്നു...
 ഓടിയൊളിക്കുന്നു ഞാന്‍
എന്നിലേക്ക്‌ തന്നെ 


2011 ഒക്‌ടോബർ 25, ചൊവ്വാഴ്ച

എന്റെ കണ്ണന്...

കൃഷ്ണ ഈ കടമ്പിന്‍ ചുവട്ടില്‍
വീണ്ടുമൊരു രാധികയായ് 
നിന്നെയും കാത്തിരിപ്പു ഞാന്‍ 
ഈ യമുന തന്‍ ഓളങ്ങളില്‍ 
നിന്‍ മുരളിക തന്‍ താളങ്ങളില്‍ 
ഒരു കൃഷ്ണ തുളസിയായ്
നിന്‍ പാദങ്ങളില്‍ വീണലിഞ്ഞു 
തീരാന്‍,ഇനിയും ഒരു വേണു 
ഗാനമായ് നിന്‍ ചുണ്ടില്‍ 
തേന്‍ ചൊരിയാന്‍
ഇനിയുമൊരു മീരയായ് 
നിനക്കായ്‌ പദം തീര്‍ക്കാന്‍ 
നിന്‍ പാദധൂളിയില്‍   
ഒരു രേണുവായ്‌  മാറി  
നിന്നില്‍  അടിഞ്ഞൊന്നു  
പൊട്ടിക്കരയുവാന്‍  
വീണ്ടുമൊരു വൃന്ദാവനം  
തേടി  അലയവേ  കൃഷ്ണ 
നീയെന്നെ  അറിയുമോ ?
ഇനിയും ഒരു മയില്‍പ്പീലി 
തന്‍ സാന്ത്വനമായെന്റെ 
ഹൃദയത്തില്‍ വീണ്ടും 
നിറഞൊഴുകീടുമോ ?



2011 ഒക്‌ടോബർ 19, ബുധനാഴ്‌ച

കാ‍ന്താരി..

വേദനിപ്പിക്കാന്‍ വേദനകളെ
തേടി യാത്രയാവുമ്പോള്‍
പഴുക്കാന്‍ പഴങ്ങളെ
തിരയുമ്പോള്‍
നീറ്റലിന്റെ ചുവപ്പും പേറി
ഒരു കാ‍ന്താരി മുളക്
മുറ്റത്തു കിടക്കുന്നു...
പഴുത്തിരിക്കാം നീറുന്ന വേദനകള്‍
കടിച്ചമര്‍ത്തിയിരിക്കാം...
എങ്കിലും ഇവള്‍ കാ‍ന്താരി...
ഉടച്ചു കൂട്ടി എരിവു
പകര്‍ന്നു കഞ്ഞി കലത്തിനു
കൂട്ടായ് പോകാന്‍ വന്നതാവാം
അറിയാതെ മുറ്റത്താരോ
വലിച്ചെറിഞ്ഞതുമായിരിക്കാം
പച്ചയില്‍ നിന്നും പഴുത്തു
വിത്തായ് മാറാന്‍ കൊതിച്ചതാവാം
 ഈ കൊച്ചു കാ‍ന്താരി...
മുറ്റത്തെ മുളക് ചെടിയില്‍
പൂത്താംകീരികള്‍ കൊത്തി
വലിച്ചിട്ടതാവാം
അതുമല്ലെങ്കില്‍ സ്വയം
മുളക് ചെടിയെ മറന്നു
ഞെട്ടറ്റു വീണതാവാം
എടുത്തു കൈവെള്ളയില്‍
വച്ചപ്പോള്‍ ചിരിക്കാതെ
പരുഷമായ് നോക്കിയെന്നെ...
.കാരണം അവളൊരു കാ‍ന്താരി..
എരിവു പകര്‍ന്ന ഓര്‍മകള്‍ക്കുടമ
വലിച്ചെറിഞ്ഞു ഞാന്‍
എന്‍ വഴി തേടി പോകവേ
സ്വയം തപിച്ചിരിക്കാം...
അല്ലെങ്കില്‍ പൊട്ടിക്കരഞ്ഞിരിക്കാം
വിലപിച്ചിരിക്കാം
എന്‍ കൊച്ചു കാ‍ന്താരി...
തിരിഞ്ഞു നോക്കാതെ നടന്നു
പോയ്‌ ഞാന്‍
തിരികെ വരുമെന്നൊരു
വാക്ക് പോലും നല്കിടാതെ...
കാരണം അവളൊരു കൊച്ചു  കാ‍ന്താരി...






2011 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

നഷ്ടങ്ങള്‍

ചിറകു നഷ്ടപ്പെട്ട പൂമ്പാറ്റ 
വെറും പാറ്റയായ് മാറുമ്പോള്‍,
ഋതു ഭേദങ്ങളില്‍ നഷ്ടപ്പെട്ടതിനെ 
കുറിച്ചോര്‍ത്തു വിലപിക്കുമോ...?
കൊഴിഞ്ഞു പോയ ശിശിരത്തിന്റെ 
മാവിന്‍ ചുവട്ടില്‍ ഒരു
കരിയിലയായ് വീണ്ടും 
ഒടുങ്ങി തീര്‍ക്കേ 
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ 
കൂട്ടിക്കിഴിച്ചു കിട്ടിയത് 
വലിയൊരു വട്ടപൂജ്യം മാത്രം !
നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും 
നഷ്ടപ്പെടുന്നു എന്തൊക്കെയോ...
ചെയ്തു പോയ പാപങ്ങളുടെ 
പാഴ്ഭാണ്ടത്തില്‍ അഴുകി 
നാറുന്ന ജീവിത ഗന്ധം 
സ്മരിക്കാന്‍ സ്മൃതികള്‍ 
ഇല്ലെങ്കിലും സൂക്ഷിക്കാന്‍ 
എണ്ണമറ്റ നിനവുകള്‍ ഇല്ലെങ്കിലും
കാത്തു വയ്ക്കുന്നു 
എന്തൊക്കെയോ ഇന്നും 
ചിലപ്പോള്‍ പ്രതീക്ഷകളുടെ
ഉടഞ്ഞു പോയ സ്ഫടിക 
പൊട്ടുകള്‍...
മറ്റു ചിലപ്പോള്‍ കൊഴിഞ്ഞ 
ചിറകിന്റെ നാഡീ മിടിപ്പുകള്‍...
എങ്കിലും ചില നിമിഷങ്ങളില്‍ 
സ്പന്ധനങ്ങളായ് നഷ്ടപെടലുകളെ 
മറക്കാന്‍ ശ്രമിക്കുന്ന 
നഷ്ട  ഹൃദയത്തിന്‍ വേദന...
ചങ്ക് പിളര്‍ത്ത് യാത്ര 
പറഞ്ഞ രോദനങ്ങള്‍...
എല്ലാ നഷ്ടങ്ങളും 
നഷ്ടങ്ങളായ് മാത്രം പരിണമിക്കെ 
ഇനിയും എന്തൊക്കെയോ 
നഷ്ടപ്പെടാന്‍ ജീവിതം 
ബാക്കിയാവുന്നു,,,




2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

തെറ്റ്..



അമ്മ പറഞ്ഞു
അടക്കവും ഒതുക്കവും
ഇല്ലാത്തവള്‍
അച്ഛന്‍ പറഞ്ഞു
നിക്ഷേധി,അഹങ്കാരി
ചേച്ചി പറഞ്ഞു
തന്റേടി,ധിക്കാരി
അവനും പറഞ്ഞു,
സ്നേഹം തിരിച്ചറിയാത്തവള്‍
ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
പെണ്ണെ നീയാരാണ്‌..
ഉത്തരം എനിക്ക്
മാത്രം ന്യായങ്ങള്‍
നല്‍കുന്നവയായിരുന്നു...
ആര്‍ക്കും നല്‍കാന്‍
എനിക്കുത്തരങ്ങളില്ല...
ഞാന്‍ ഞാനായി
ജീവിക്കുന്നു...
എന്നിലെ തെറ്റും ശരിയും
എന്റെ മാത്രമാവുമ്പോള്‍
ഞാന്‍ മറ്റുള്ളവര്‍ക്ക്
മുന്നില്‍ വലിയൊരു
തെറ്റായി മാറുന്നു...
തിരുത്താന്‍ കഴിയാത്ത
വലിയൊരു തെറ്റ്...

2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

യാത്രാമൊഴി....

മുറിവുകള്‍ മാത്രം
നല്‍കി ഈ ലോകം...
സത്യത്തെ മറന്നു 
മിഥ്യയെ തേടി..
വിടരാന്‍  കൊതിച്ചു 
മുളയിലെ നുള്ളി...
ചിരിക്കാന്‍ ശ്രമിച്ചു,
കരയിച്ചു എന്നും...
മഴയെ സ്നേഹിച്ചു
വെയിലിനെ നല്‍കി..
ഒഴുകാന്‍ നിനച്ചു
തടയണ കെട്ടി..
പൂക്കളെ തേടി
കല്ലുകള്‍ നല്‍കി..
പുലരിയെ തേടി
രാവിനെ തന്നു...
മുറിവേറ്റ പാടുകള്‍
മൂകയായ്‌ നോക്കി...
ഇനി വേണ്ടെനിക്കീ
ലോകവും
മിഴിനീരു പൊഴിയുമീ
ഏകാന്ത രാവും...
പോകട്ടെ ഞാനും
പരാതിയില്ലാതെ
എന്‍ മുറിവേറ്റ
ചിറകുമായ് യാത്രയാവട്ടെ...


.


2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

സമയമില്ലെനിക്കൊന്നിനും ..



നൊമ്പരങ്ങളുടെ പടവുകള്‍
കയറി ചെന്നെത്തിയത്
പഴയോരീ നാലുകെട്ടില്‍...
വരവേല്‍ക്കാന്‍
വാല് പൊട്ടിയ കിണ്ടിയില്‍
നിറഞ്ഞ മഴവെള്ളം
എടുത്ത് ശുദ്ധം വരുത്തി...
തുളസിത്തറയില്‍ എരിഞ്ഞു
തീര്‍ന്ന തിരികള്‍
ചെരാതിന്റെ കറുപ്പ്
കണ്ണാടിയില്‍ തിളങ്ങുമ്പോള്‍
അകത്തളങ്ങളില്‍
പ്രേതത്മാക്കളെ പോലെ
ഓര്‍മ്മകള്‍ അലട്ടുന്നു ...
വക്കു ഞളുങ്ങിയ
പിച്ചള പാത്രം
വടക്കിനി തിണ്ണയില്‍
കടന്നു പോയ യൌവനത്തിന്‍
സ്മൃതിയില്‍ മൂകയാവുന്നു ...
ഭാഗം വച്ചപ്പോള്‍
ആര്‍ക്കും വേണ്ടാതെ പോയ
അസ്ഥിപന്ജരങ്ങള്‍...
മുറ്റത്തെ മൂവാണ്ടന്
ഏട്ടന്‍ നല്‍കിയത്
എട്ടായിരം...
കാറ്റത്ത്‌ ഉടഞ്ഞു പോയ
കിളിക്കൂട് പോലെ
കളിച്ചു മറന്ന ബാല്യം ,മുറിച്ചു
മാറ്റിയ തടികള്‍ക്കൊപ്പം
പടിയിറങ്ങി കടന്നുപോയ്...!
ആദ്യമായ് നല്‍കിയ
ചുംബനത്തെ ഓര്‍ത്ത്
പടവുകളിറങ്ങിയപ്പോള്‍
പകുതി മണ്ണിട്ട്‌ തൂര്‍ത്ത
ആമ്പല്‍ക്കുളം എന്തോ
അവസാനമായി പറയാന്‍
കൊതിച്ച അവളുടെ
കണ്ണുകളെ പോലെ
ഉറ്റു നോക്കി...
പര ദേവതകളും
നാഗത്തനും ഉറങ്ങുന്ന
സര്‍പ്പക്കാവ് വെട്ടി
റിസോര്‍ട്ടിനു മോടി
കൂട്ടുമ്പോള്‍
ശാപങ്ങളെ കുറിച്ചോര്‍ക്കാന്‍
സമയമില്ലാതെ പോയ്‌...
ഒടുവിലീ ചിതലരിച്ച
പടിപ്പുരയില്‍
അവസ്സാനമായ്
തിരിഞ്ഞു നോക്കവേ
ആരൊക്കെയോ എന്നെ
പിന്തുടരുന്നുവോ ?
ഒരു കൊച്ചു വള
കിലുക്കമോ?
അതോ മറന്ന് പോയൊരാ
മാമ്പഴക്കാലമോ?
ഇനിയും ഓര്‍ക്ക വയ്യ
എന്‍ ഓര്‍മകളെ...
വിരല്‍ത്തുമ്പില്‍ തൂങ്ങി
നടന്നു പോയ ബാല്യത്തെ...
പ്രണയത്തില്‍ കുതിര്‍ന്ന
കൌമാരത്തെ..
ഒടുവില്‍ എല്ലാം മറന്ന്
പെയ്തു തീരാന്‍
കൊതിക്കുന്ന ഈ
യൌവനത്തെ...
സമയമില്ലെനിക്കൊന്നിനും
ഉണ്ടെങ്കിലും ഇല്ലെന്നു
നടിച്ചു പടിയിറങ്ങട്ടെ ഞാന്‍...!


2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ചീവീടുകള്‍ ..


ഇരുട്ടിനെ പ്രണയിച്ച കൂട്ടുകാരീ...

നീ പുറത്തെ കുറ്റിക്കാട്ടില്‍

ആര്‍ക്കാനോ വേണ്ടി കരയുന്ന

ചീവീടുകളെ കണ്ടുവോ...?

നിശ്ശബ്ദതയുടെ നേര്‍രേഖയില്‍,

നീ വരച്ചിട്ട ശബ്ദത്തിന്റെ

ഓക്കാനം എച്ചിലായ്

ശേഷിക്കുംപോള്‍

മഴക്കാടുകളില്‍ വീണ്ടും

ആ വൃത്തികെട്ട ചീവീടുകള്‍

കരയുന്നു...

കാതു തുളച്ചു കാറ്റിന്റെ

വേഗത്തില്‍ പറന്നുയര്‍ന്ന

പടക്കൊപ്പുകളില്‍ അല്‍ഖ്വയ്ദയും

ഹുജിയും അരങ്ങു

തകര്‍ത്തപ്പോള്‍

നീ വീണ്ടും ഇരുട്ടിലേക്ക്

ഓടിയോളിച്ചുവോ...?

ഭൂഗര്‍ഭ അറകളില്‍ നിധിക്ക്

കാവലായ് മൂര്‍ച്ചയേറിയ

വാളുമായ് നില്‍ക്കവേ

മുറിവേറ്റ നിന്റെ മനസ്സിന്റെ

ഇടനാഴികളില്‍

വീണ്ടും ആ ചീവീടുകള്‍

കരയുന്നു...

ഇനിയുമൊരു കാര്‍ഗിലും

ഹിരോഷിമയുമില്ലാതെ

ഉറങ്ങാന്‍ ശ്രമിക്കവേ

കാതു തുളയ്ക്കുന്നതാ

രോദനം മാത്രം....

രക്തമൂറ്റി കുടിക്കുന്നു

കട വാവലുകള്‍,

ഇന്നുമീ അതിര്‍ വരമ്പുകളില്‍...

പ്രിയ കൂട്ടുകാരീ നീ

അന്ധകാരത്തെ പ്രണയിക്കുക...

കാരണം ഇത്

ഇരുട്ട് വാഴുന്ന ലോകം...

ഇവിടെ അനശ്വരത

അന്ധകാരത്തിന് മാത്രം...

നിലയ്ക്കാതെ കരയും

എന്നുമീ ചീവീടുകള്‍..

നിന്നവസാന ശ്വാസം

നിലയ്ക്കും വരെ...

.

2011 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അപശ്ശകുനം..

നാല് കാലില്‍  മേല്‍ക്കൂര
താങ്ങുന്ന പല്ലി 
അറിയാതൊന്നു താഴേക്കു 
വീണാല്‍,
അടുത്ത വീട്ടിലെ കരിമ്പൂച്ച 
കുറുകെ ഒന്നോടിയാല്‍,
വീട്ടു വേലക്കാരി 
കാലത്തിറന്ഗുമ്പോള്‍  മുറ്റം 
തൂക്കുന്ന ചൂലെടുത്താല്‍ 
പിറു പിറുക്കുന്നെന്‍
മുതുക്കി മുത്തശ്ശി...
അപശ്ശകുനം അപശ്ശകുനം
സര്‍വത്ര അപശ്ശകുനം..
പുറത്തിറങ്ങുമ്പോള്‍ കണ്ടത് 
ചെത്തുകാരന്‍ രാമന്റെ 
ശവഘോഷ യാത്ര..
പുറം തിരിഞ്ഞു നില്‍ക്കുന്ന 
അമ്മിണി പയ്യിന്റെ ആസനം...
"നല്ല ലക്ഷണാ കുട്ട്യേ"
മുത്തശ്ശി മൊഴിഞ്ഞു...
വീണ്ടും വെറ്റില തുമ്പില്‍ 
ചുവക്കുന്ന മോണ
കാട്ടി വെളുക്കെ ചിരിക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു 
മുത്തശ്ശിക്ക് വട്ടുണ്ടോ...?





2011 സെപ്റ്റംബർ 24, ശനിയാഴ്‌ച

വൈധവ്യം...


എന്റെ വിഷാദങ്ങളെ തട്ടി മാറ്റി

കടന്നു പോയ പകലുകള്‍....

തുറന്നിട്ട ജനല്പ്പാളികളില്‍

ഊര്‍ന്നിറങ്ങുമീ കണ്ണ് നീര്‍ത്തുള്ളികള്‍..

മോഹഭംഗം വന്ന മനസ്സിന്റെ

ചപലതയില്‍ വീണ്ടും

തളിര്‍ക്കുന്ന മോഹങ്ങള്‍...

ഒരിക്കല്‍ കൂടി നിന്‍ നേര്‍ത്ത

സ്വരമൊന്നു കേള്‍ക്കാന്‍ ,

നിന്‍ മുഗ്ദ ആലിംഗനത്തിന്റെ

നിര്‍വൃതി തേടാന്‍ ,

നിന്‍ ചുംബനങ്ങളില്‍

ഇഴുകി ചേരാന്‍

നിന്റെ വേരുകളില്‍

ആഴ്ന്നിറങ്ങാന്‍,

വ്യര്‍ത്ഥം കൊതിക്കവേ

സ്വപ്നങ്ങളില്‍ നീ കോര്‍ത്ത

താലി ചരടില്‍

നിന്‍ തുടു വിരല്‍

ചാര്‍ത്തിയ കുങ്കുമത്തില്‍

ഇനിയും നിന്‍  ഓര്‍മകള്‍

ബാക്കി വച്ച പ്രണയത്തില്‍

വാചാലമാവാന്‍ ശ്രമിക്കുന്ന

മൌനം നിറഞ്ഞ

നിന്‍ വേര്‍പാടില്‍ ,

ഞാന്‍ നീ ആയിരുന്നെന്ന്‍

അറിയവേ,

വിദൂരതയില്‍ വീണ്ടും

വലിച്ചടയ്ക്കുന്നു ഞാനീ

ജനല്‍പ്പാളികള്‍

നിന്നോര്മകളുടെ യവനിക

ഇനിയെങ്കിലും

അലസമീ മോഹക്കാറ്റില്‍

പറക്കാതിരിക്കുവാനായ്...




ഭ്രാന്ത്..


സ്വസ്ഥത തേടി വന്നെത്തിയത് ,

ഒടുവിലീ കടത്തിണ്ണ തന്‍

പൊടി പിടിച്ച സിമന്റു ബെഞ്ചില്‍..

ഭ്രാന്തനെന്നു മുദ്ര കുത്തി

എറിഞ്ഞു തീര്‍ത്ത കല്ലുകള്‍

മുറിവേല്‍പ്പിച്ചത് എന്റെ

തൊലിപ്പുറം മാത്രം...

ഒരു പഴയ ഓട്ട മുക്കാലില്‍ നിന്നും

ഗാന്ധി തലയിലേക്ക്

ഓടുന്ന കാലത്തില്‍

ഓടാന്‍ മറന്നത്

ഞാന്‍ ചെയ്ത കുറ്റം...

ബാല്യം തുളുമ്പുന്ന

അവളെ കൊന്നു മരപ്പൊത്തില്‍

വയ്ക്കാന്‍ മറന്നതും .

എന്റെ തെറ്റ്..

തിരണ്ട ലോകത്തിന്റെ അടി

വേര് തേടി നടക്കാന്‍

തുടങ്ങിയതും

പിഴവ് മാത്രം..

ഓണ നിലാവില്‍

നുരയുന്ന വീഞ്ഞിനായ്

അലയാന്‍ മറന്നതും

തെറ്റ് തന്നെ...

ഒളി ക്യാമറകളില്‍

നഗ്നത തേടി അലയാതിരുന്നതും

ഭ്രാന്ത് തന്നെ..

ഒടുവില്‍ ഭ്രാന്തനെന്നു

വിരല്‍ ചൂണ്ടി

പരിഹസിച്ചപ്പോള്‍

പ്രതികരിക്കാത്തതും

എന്റെ കുറ്റം...

തെറ്റുകള്‍ക്കൊടുവില്‍

മരിച്ചു പോയ്‌ എന്‍ ശരി

ചിത്ത ഭ്രമത്തിന്റെ

ഉള്ത്തടത്തില്‍...




2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

പ്രാക്ക്...





കൊക്കി കുരച്ച് പുതപ്പിനടിയില്‍

ഉറങ്ങാന്‍ കിടക്കുമ്പോള്‍

മരുമകള്‍ പ്രാകി തുടങ്ങി....

നന്നങ്ങാടി വയ്ക്കാറായിട്ടും

ചാവാത്ത തള്ള...!

പഴുത്തു തുടങ്ങിയ മുറിവില്‍

പുഴുവരിച്ചപ്പോള്‍

നൊന്തു പെറ്റ മകനും

പറഞ്ഞു...

ഇനിയും മരിക്കാറായില്ലേ

അമ്മയ്ക്ക്...?

കുളിമുറിയില്‍ വെള്ളം

നിറയ്ക്കുമ്പോള്‍

വേലക്കാരി ശാന്ത

"ഇതിനെ കുളിപ്പിച്ച്

ന്റെ ജന്മം തീരും..."

രാമായണം എടുത്തു

പൊടി തട്ടിയപ്പോള്‍

വല കെട്ടിയ എട്ടുകാലിക്കും

കലി...!

ഓമനിച്ചൂട്ടിയ കൊച്ചുമോനും

അയിത്തം കല്‍പ്പിച്ചപ്പോള്‍

എനിക്കും തോന്നി തുടങ്ങി ...

തിമിരം മൂടിയ കണ്ണുകളില്‍

ചുക്കി ചുളിഞ്ഞ തൊലിയില്‍

പുകല മണക്കുന്ന വായില്‍

ഞാനും പറഞ്ഞു...

എന്റെയീ നശിച്ച ജന്മം...!

നേരത്തെ പോയ

ഭര്‍ത്താവ് മാത്രം

കുറ്റം പറയാതെ

ചുമരില്‍ ചിരി തൂകി...!

2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

വിശപ്പ്‌ ...





അരച്ചാണ്‍ വയറില്‍ ഒരു ആളിക്കത്തല്‍ ,

അയലത്തെ വീട്ടില്‍ തിളയ്ക്കുന്ന സാമ്പാര്‍...

നാഡികളില്‍ പടര്‍ന്ന് തലച്ചോറില്‍

എത്തുമ്പോള്‍ അസ്സഹനീയം ..

എല്ലിന്റെ നാണം മറയ്ക്കാന്‍

ഒട്ടിയ തോലിലും, ഉന്തിയ

കണ്ണിലും നിസ്സന്ഗത...!

മുറുക്കിയുടുത്ത മുണ്ടിനു കീഴില്‍

പിടയുന്ന നാഭി...

നീട്ടിയ കൈക്കു പകരം ലഭിച്ചത്

ശൂന്യമായ ഒരു നോട്ടം...

ഒടുവില്‍ മടിക്കുത്തഴിയുംപോള്‍

വിധേയത്വം !

നീളുന്ന നാണ്യങ്ങള്‍...

പഴിക്കേണ്ടത് ആരെ..?

വിശപ്പിനെയോ വിധിയെയോ?

അതോ അവസാനത്തെ വിധേയത്വത്തെയോ...?

2011 സെപ്റ്റംബർ 11, ഞായറാഴ്‌ച

ഓര്‍മ്മ...





നിശബ്ദത !

ഞാന്‍ മരിച്ചിരിക്കുന്നു...

ആത്മാവ് ശരീരത്തില്‍ നിന്നും

അകലാന്‍ മടിച്ചു നില്‍ക്കവേ

വിതുമ്പിയ മനസ്സിന് കരയാന്‍

എനിക്ക് ഇപ്പോള്‍ കണ്ണുകളില്ല..

.ഉമ്മറക്കോലായില്‍ അടക്കി

പിടിച്ച തേങ്ങലുകള്‍ !

വെള്ള പുതച്ചു കിടത്തിയ

എന്റെ.ശരീരം

തലയ്ക്കല്‍ കത്തിയെരിയുന്ന

ചന്ദനത്തിരികള്‍,തേങ്ങ മുറികള്‍...

അന്യമായ പാഴ് വസ്തു പോലെ

എന്റെ ജഡം...

വിഷാദം...!

ഞാന്‍ ഞാനായിരുന്നു...

ഞാന്‍ മാത്രം...

അനുകമ്പകള്‍,ഗദ്ഗദങ്ങള്‍...

ആരൊക്കെയോ ചേര്‍ന്ന്

നഗ്നമാക്കുന്ന എന്റെ. ശരീരം...

ഒടുവില്‍ കറുത്ത ചരടില്‍

കോര്‍ത്ത അരഞ്ഞാണം

പോലും മുറിച്ചെടുക്കുമ്പോള്‍ 

അലഞ്ഞു തിരിഞ്ഞ എന്റെ

ആത്മാവ് ലജ്ജിച്ചിരുന്നോ ?

ദേഹം നഷ്ടപ്പെട്ട ദേഹി...

മണ്ണില്‍ അഴുകാന്‍, ഞാന്‍

വെളുപ്പിച്ചും മണപ്പിച്ചും

കാത്തു വച്ച ശരീരത്തെ

നിര്‍ദ്ദയം അവര്‍ യാത്രയാക്കി...

സുഗന്ധ ലേപനങ്ങളും

മഞ്ഞളും തേച്ചു ഞാന്‍

വെളുപ്പിച്ച മുഖത്ത്,

വെറും  മണ്‍തരികളില്‍ 

ഫേസ് പാക്ക് തീര്‍ത്തു...

ഒടുവില്‍ അഴുകാന്‍ തുടങ്ങിയ

അസ്തിത്വത്തിനു ഒരു പിടി

എള്ളില്‍ ബലി ദര്‍പ്പണം

നല്‍കി മടങ്ങുമ്പോള്‍

എന്റെ ആത്മാവിനു നല്‍കിയ

നിത്യശാന്തിയില്‍ നിര്‍വൃതി !

പണ്ടെങ്ങോ ഞാന്‍ വെളുക്കെ

ചിരിച്ച ഒരു ഫോട്ടോയില്‍

ഒരു പ്ലാസ്റ്റിക്‌ മാലയും

പത്രതാളിന്റെ മൂലയിലെങ്ങോ 

ഒരു ചരമ കുറിപ്പും

നല്‍കി ഞാനും വെറും

ഓര്‍മയാകുന്നു...

2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

നിള...





നിള ഒഴുകുകയാണ്...കണ്ണുനീര്‍ കുതിര്‍ന്ന മണ്ണിലൂടെ...അവളുടെ ഒഴുക്കില്‍ താളമുണ്ട്...അവളുടെ ജീവിതത്തിന്റെ താളം...!ആ ഒഴുക്കിന് നഷ്ട ബോധമുണ്ട്...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പിന്നിട്ട വഴികള്‍...ആറ്റുവഞ്ചികള്‍ അവളെ തഴുകി...വാര്‍ധക്യം അവളുടെ ജരാനരകളില്‍ ഒളിച്ചു...മരണത്തിലേക്കുള്ള കാല്‍ വയ്പ്പിലാണ് അവള്‍...മണലെടുത്ത വൃണങ്ങളില്‍ വേദനയോടെ നോക്കി നിശ്ശബ്ദയായി അവള്‍ കരഞ്ഞു...

                   ഒരിക്കല്‍ അവള്‍ക്കുമുണ്ടായിരുന്നു ഒരു ബാല്യം...കുസൃതികള്‍ നിറഞ്ഞ കുത്തൊഴുക്കിന്റെ ബാല്യം...കാലം ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല...മനസ്സിന്റെ ചാപല്യങ്ങളില്‍ നിന്നുമുള്ള മോചനം ...മദിചോഴുകി കരയ്ക്കിരുവശവും തഴുകിയ കൌമാര യൌവനങ്ങള്‍...ഒടുവില്‍ വറ്റി വരണ്ട് പുല്ത്തകിടികള്‍ക്ക് ഇരിപ്പിടമായി ചുളിവുകള്‍ ബാധിച്ച ശരീരം...വെറും നീര്‍ച്ചാലുകള്‍ മാത്രമായി നിള ഒഴുകുകയാണ് ... അവളുടെ മക്കള്‍ കുന്തിപ്പുഴയും തൂതപ്പുഴയും പോലും അവളിലേക്ക്‌ ഒഴുകിയെതാന്‍ മറന്നു പോയോ...? മരണത്തിലേക്ക് ,ഇനിയും ബാക്കിയായ ജീവിത സത്യങ്ങളുടെ യാതര്ത്യമെന്നോണം ഒരു പുനര്ജ്ജനിക്കായി കാതോര്‍ത്ത് അവള്‍ ഒഴുകുന്നു...സ്മരണകള്‍ക്ക് പോലും അവസരമുണ്ടാക്കാതെ ഒരു കടംകഥഎന്നോണം മൃത്യുവിന്റെ കാലൊച്ച കേട്ടു കൊണ്ട് ,അവസാന കണ്ണുനീരും ഈ മണ്ണിനു പകരാന്‍ വേണ്ടി....

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

വിത്ത് ...





വിത്ത് വേരുറപ്പിക്കാന്‍
ഇടമില്ലാതെ അലഞ്ഞു..
ഇലമുളച്ചി പറഞ്ഞു ,
എന്റെ ഗര്‍ഭ പാത്രം പണ്ടേ
വന്ധീകരണം ചെയ്തൊഴിച്ചു...
ഉറങ്ങാന്‍ ഒരു വിത്തിടം പോലും
എന്റെ തലമുറയ്ക്ക് നല്കാന്‍
എനിക്ക് കഴിഞ്ഞില്ല...
ഞെട്ടറ്റ ഇല ഗദ്ഗദമായി മൊഴിഞ്ഞു...
പച്ചയായിരുന്നിട്ടും പഴുക്കിലകള്‍ക്കൊപ്പം
മുരടിക്കാന്‍ എന്റെ വിധി...
പൂക്കാനും കായ്ക്കാനും
കഴിയാതെ ജീവസ്സുറ്റ മനസ്സ് മാത്രം...!
ഇത് ശാസ്ത്ര ഗതി...!
മാറ്റം അനിവാര്യം...!
വിത്തിന്റെ ഉള്ളില്‍ ഉറങ്ങാതെ
അവര്‍ ജനിക്കും !
പൂക്കാതെ കായ്ക്കാതെ
വെറും ബീജങ്ങള്‍!
ക്ലോനിന്ഗെന്നോ ടെസ്റ്റ്‌ ട്വുബെന്നോ
വിളിപ്പേര് നല്‍കും...!
ഒടുവില്‍ വേരുകള്‍ ആഴ്താന്‍
ഇടമില്ലാതെ അലയും...
ഇതാണ് നീതിശാസ്ത്രം...
പിറവിയുടെ പുതിയ
നീതി ശാസ്ത്രം...!
മാറ്റത്തിന്റെ ശാസ്ത്രം!

നശിച്ച പ്രഭാതം..!





"ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ തൂങ്ങി മരിച്ചിരിക്കുന്നു...നമ്മടെ നാട്ടില്‍ ഇതാത്യായിട്ട ഈശ്വര...ഒക്കെ കഴിഞ്ഞ് അയാള്‍ടെ വയറ്റിപ്പിഴപ്പു മുട്ടിക്കാന്‍ അതിന് അവിടത്തന്നെ തൂങ്ങണായിരുന്നോ..കലികാലം ."...ആരാ ഭഗവാനെ ആകെ കിട്ടുന്ന ഈ ഞായറാഴ്ച കൂടി മനുക്ഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ പുറത്ത് ഒച്ചയിടുന്നത് എന്ന് പ്രാകി കൊണ്ടാണ് കട്ടിലില്‍ നിന്നും എഴുന്നേറ്റത്...ചെന്ന് നോക്കുമ്പോള്‍ പാല്‍ക്കാരി വത്സല ചേച്ചി ആണ്.."എന്താ അമ്മെ കാര്യം..."ഉറക്ക ചുവടോടെ ഞാന്‍ കണ്ണുകള്‍ തിരുമ്മി അമ്മയോട് ചോദിച്ചു..."കുട്ടി ഇപ്പൊ എനീട്ടതെ ഉള്ളോ..? പെണ്‍കുട്ട്യോള് ഈ നേരം വരെയൊക്കെ കിടക്കാന്‍ പാട്വോ ?ഇങ്ങളെന്താ ടീച്ചറെ ഇതൊന്നും പറഞ്ഞു കൊടുക്കാറില്ലേ?"ഉറക്കം കളഞ്ഞ ദേക്ഷ്യത്തിനൊപ്പം രാവിലെ തന്നെ ഒരു ഉപദേശം കൂടി ഫ്രീ ആയിട്ട് കിട്ടിയപ്പോ ശരിക്കും ഭ്രാന്ത് വന്നു..."രാവിലെ തന്നെ ഇവരോടൊക്കെ പഞ്ചായത്തിനു നിക്കണ അമ്മയെ പറഞ്ഞ മതി.പെണ്‍കുട്ട്യോള് ഇത്തിരി നേരം ഒറന്ഗ്യ എന്താ ആകാശം ഇടിഞ്ഞു വീഴോ..?"മൌനം വിദ്വാന് ഭൂഷണം എന്ന് മനസ്സില്‍ വിചാരിച്ചു ഒന്നും പറയാതെ അവിടെ നിന്നും മെല്ലെ ഉമ്മറത്തേക്ക് തടി തപ്പി...അവിടെ അച്ഛന്‍ ദിന പത്രം മുഴുവന്‍ ഒറ്റ ഇരുപ്പില്‍ തിന്നു തീര്‍ക്കാനുള്ള ശ്രമത്തിലാണ്...അപ്പോഴേക്കും അമ്മ അച്ഛന് കയ്യില്‍ ഒരു കപ്പു കാപ്പിയും രാവിലെ കിട്ടിയ ആഗോള വാര്‍ത്തയുമായി എത്തി..."നിങ്ങളറിഞ്ഞോ ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ ഇന്നലെ രാത്രി തൂങ്ങി മരിച്ചത്രെ...പാവം ആ മനുക്ഷ്യന്‍ ഇന്യെങ്ങനെ കഴിയും...ആകെ ഉണ്ടായിരുന്ന ഒരു വരുമാനോം മുട്ടി...നിലത്തീന്നു ആകെ ഇത്തിരി ഉയരത്തിലാത്രേ..ഓരോരുത്തര്‍ക്ക് കഷ്ടകാലം വരുന്ന വഴിയെ..."
           ബസ്‌ സ്ടോപ്പിന്റെ അടുത്താണ് ശ്രീധരേട്ടന്റെ കട..ഒറ്റ മുറിച്ചുവരില്‍ പുറത്തേക്കു രണ്ടു ബെഞ്ചുകളും രണ്ടു പഴക്കുലയും എപ്പോഴും ഉണ്ടാവും...നാട്ടിലെ പ്രധാന വട്ട മേശ സമ്മേളനങ്ങളെല്ലാം നടക്കുന്നത് ആ രണ്ടു

ബെഞ്ചുകളിലാണ്...ഞങ്ങളുടെ നാട്ടില്‍ ആദ്യമായിട്ടാണ് ഒരു തൂങ്ങി മരണം നടക്കുന്നത്...അമ്മയുടെ വിവരണം കേട്ടപ്പോള്‍ എനിക്കും തോന്നി അവിടെ എന്തോ അദ്ഭുത സംഭവം നടന്നിരിക്കുന്നു എന്ന്..

"പെണ്‍കുട്ടി ആയി പോയില്ലേ...ആവശ്യമില്ലാതെ പുറത്ത് ഇറങ്ങാന്‍ പാടില്ലല്ലോ..കഷ്ടകാലത്തിനു ഞായരാഴചേം...അല്ലെങ്കി ക്ലാസ്സെന്നു പറഞ്ഞു ബസ്‌ സ്റ്റോപ്പില്‍ പോവുമ്പോ ഇടം കണ്ണ് ഇട്ടെങ്കിലും നോക്കാമായിരുന്നു..എന്താ കാര്യംന്നു... ചോദിച്ചാലും സമ്മതിക്കില്ല..
     പണ്ട് ഒരു ദിവസം ആന പുറത്ത് ഒന്ന് കേറണം എന്ന് പറഞ്ഞതിന് കേട്ട ചീത്ത നിക്കല്ലേ അറിയൂ.അപ്പഴും പറയുന്നത് കേട്ട് പെന്കുട്ട്യോളായ അടക്കോം ഒതുക്കോം വേണംന്ന്....ആനയ്ക്കെന്താ പെണ്‍കുട്ട്യോള് കേറ്യ മാത്രം വേദനിക്ക്യോ...?"

           പത്രം അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന ഒരു ലക്ഷണോം കാണാനില്ല..ചോദിച്ചാ അപ്പൊ കേള്‍ക്കും ..."പെണ്‍കുട്ട്യോള് രാവിലെ പത്രം വായിചോണ്ടിരിക്കാതെ വീട്ടില് വല്ലതും ചെയ്യണം..."ആന്കുട്ട്യോള്‍ക്കെന്താ രണ്ടു കാലു അധികമുണ്ടോ ഈശ്വര..അടുത്ത ജന്മത്തിലെങ്കിലും ഒരു ആണ്‍കുട്ടി ആവണേ കൃഷ്ണാ...എന്നിട്ട് വേണം ആന പുറത്തെങ്കിലും ഒന്ന് കേറാന്‍...!.മനസ്സില്‍ വിചാരിച്ചു ..അവിടെയും മൌനം..ഒന്നും മിണ്ടാതെ വീണ്ടും അകത്തേക്ക് നടന്നു..ആരോടൊക്കെയോ ദേക്ഷ്യം തോന്നി... നശിച്ച പ്രഭാതം..!

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

വെറുതെ....





പ്രണയത്തെ എനിക്ക് വെറുപ്പാണ്...

ഇത്തിള്‍ കണ്ണി പോലെ മനസ്സില്‍ വേരൂന്നി,

ജീവരക്തം ഊറ്റിക്കുടിച്ച് വെറും

അവശിഷ്ടമായി,വലിച്ചെരിയപ്പെടുമ്പോള്‍,

ആരെയാണ് പഴിക്കേണ്ടത്...?

കരഞ്ഞു കലങ്ങി വിധിയെന്ന് പുലമ്പി ,

ഏതോ വിഷാദത്തിന്റെ നീര്‍ച്ചാലില്‍ നിന്നും

ഓര്‍മകള്‍ പടിയിറങ്ങുമ്പോള്‍

നിന്റെ നഷ്ടപെടലില്‍ സ്വയം

ഉരുകി ഒലിച്ച എന്നെ നീ കണ്ടില്ല...

എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോഴും

നിന്നെ മറക്കെണ്ടത് എങ്ങനെയെന്നു

പറയാന്‍ നീ മറന്നു പോയി...!

ഒടുവില്‍ ഞാനും നീയുമെന്ന വലിയ

ലോകത്തില്‍ നിന്നും

ഞാന്‍ മാത്രമായി ഒതുങ്ങുമ്പോള്‍

നിന്റെ വേരുകള്‍ എന്റെ ആത്മാവില്‍

നിന്നും പറിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍,

നീ കണ്ടില്ല എന്റെ കരഞ്ഞു തളര്‍ന്ന

കണ്കളിലെ പൊടിഞ്ഞ ചോര തുള്ളികളെ...

വെറുക്കുന്നു ഞാനീ പ്രണയം നാമ്പിട്ട

എന്റെ മനസ്സിനെ...

വെറുക്കുന്നു ഞാനീ പ്രണയം സ്രിക്ഷ്ടിച്ച

ഓര്‍മകളെയും ....

വെറുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും

വിഫലം വെറുതെ വെറുക്കുന്നു...

വെറുതെ, വെറുതെ മാത്രം..!

2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ജപ്തി..



         കൊയ്യാന്‍ മറന്ന വിള നിലങ്ങളില്‍,പടു മുള പൊട്ടിയ വിത്തുകളില്‍ ,ഇരുളടഞ്ഞ സ്വപ്നങ്ങളെ നോക്കി അയാള്‍ മൂകനായി...കരിഞ്ഞുണങ്ങുന്ന കതിരുകളില്‍ മഴ ചാറ്റലിന്റെ വരണ്ടു ഉണങ്ങിയ ചാലുകള്‍...ഇറയത്ത് തിരുകി വച്ച ജപ്തി നോട്ടിസ് എടുത്ത് പലവുരി വായിച്ചു...അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ മാത്രമേ പഠിച്ചിട്ടുള്ളൂ...

ഉണങ്ങിയ വാഴ തൈകളില്‍ നിന്നും ഒരു ഉണ്നിതണ്ട് മുറിച്ചെടുത്ത് അവള്‍ വന്നു..."കഞ്ഞിക്കു ഉപ്പേരിക്ക് വേറെ ഒന്നും ഇല്ല...കുട്ട്യോള്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ...ഉണങ്ങാന്‍ തോടന്ഗ്യതോണ്ട് ഞാനിതിങ്ങു മുറിച്ചു...ഇനി അതിനു ന്നെ ചീത്ത പറയണ്ട "തന്റെ രൂക്ഷ നോട്ടത്തെ കണ്ടപ്പോള്‍ തന്നെ അവള്‍ ന്യായങ്ങള്‍ നിരത്താന്‍ തുടങ്ങി...അവള്‍ക്കറിയില്ല അവിടെ ഉണങ്ങുന്നത് തന്റെ ആയുസ്സിന്റെ അവസാന സ്വാസമാണ്...ജപ്തി നോട്ടിസിന്റെ കാര്യം വീട്ടിലാരെയും അറിയിച്ചിട്ടില്ല...അവരുടെ കണ്ണുനീര്‍ കാണാനുള്ള മന:ശക്തി

അയാള്‍ക്കുണ്ടായിരുന്നില്ല...അകലെ ചുവന്ന ആകാശം...ശൂന്യമായ വിദൂരതയിലേക്ക് കണ്ണുകള്‍ നട്ട് അയാള്‍ ഇരുന്നു...

"അച്ഛാ നാളെ കൂടി പുസ്തകത്തിനു പൈസ കൊടുത്തില്ലെങ്കി

ക്ലാസ്സീന്നു പൊറത്താക്കും എന്നാ ടീച്ചര്‍ പറഞ്ഞെ...അച്ഛനെന്താ ഒന്നും മിണ്ടാത്തെ...?"ചെറിയ മകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ നിര്‍വികാരനായി ..."രാഘവേട്ടന്റെ കടേല് പറ്റു കാശു കൊടുത്തില്ലെങ്കി നാളെ മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലണ്ടാന്നു പറഞ്ഞു..."കഞ്ഞി വിളമ്പുമ്പോള്‍ അവള്‍ പറഞ്ഞു...മറുപടി ഒന്നും പറയാതെ അയാള്‍ കയ്യിലിരുന്ന പ്ലാവില തിരിച്ചു കൊണ്ടിരുന്നു...

"ഞാനിപ്പോ വരാം നീ വാതിലടച്ചു കിടന്നോ .."മക്കളുടെ നെറുകില്‍ അയാള്‍ പതിവില്ലാതെ ഒരു മുത്തം കൊടുക്കുന്നത് കണ്ട് അവള്‍ അദ്ഭുതപ്പെട്ടു..."ടോര്ചെടുക്കുന്നില്ലേ..."ആ വരമ്പിന്റെ പൊത്തില്‍ നിറയെ ഇഴ ജന്തുക്കള...""വേണ്ട നീ കിടന്നോ ...ഞാന്‍ അധിക ദൂരമൊന്നും പോണില്ല "തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു...ഉരുണ്ടു കൂടിയ കണ്ണ് നീര്‍ വറ്റി വരണ്ട അയാളുടെ വാക്കുകളെ നനച്ചു... അവസാന വാക്ക്...

അകലെയെങ്ങോ ഒരു തെയ്യം ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുന്നു...ഒടുവില്‍ മുറുകിയ കൊട്ടിന്റെ ശമന താളം...ചേതനയറ്റ ഒരു ശരീരം കരിഞ്ഞുണങ്ങിയ ആ വാഴ തൈകളിലെന്ഗോ വിരുന്നു വന്ന ഇളം കാറ്റ് തഴുകി കടന്നു പോയി....

2011 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വീണ്ടുമൊരു സാമ്പത്തിക മാന്ദ്യം!!!!!!!



                                

നീയെന്റെ ചൂണ്ടു പലകകളില്‍ കൊളുത്തിയത്,
തേച്ചാലും മായ്ച്ചാലും മായാത്ത കടപ്പാടുകള്‍..!
ആഗോളീകരണവും സാമ്പത്തിക മാന്ദ്യവും ,
എന്റെ ഉമ്മറത്തിണ്ണയില്‍ നാലഞ്ചു കടലാസ്
തുണ്ടുകളില്‍ കൂപ്പു കുത്തി വീണു...!
ക്രെഡിറ്റ് റേറ്റിങ്ങും ഓഹരി വിപണികളും ,
എന്റെ ഉറക്കം കെടുത്തി...!
പൊന്നിന്റെ വില പൊന്നിനെക്കാള്‍ തിളങ്ങിയപ്പോള്‍,
പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍
മക്കളെ നോക്കി അമ്മമാര്‍ വിലപിച്ചു...!!
മുറിച്ചു മാറ്റാനാവാത്ത രക്ത ബന്ധം പോലെ
ലോക ബാങ്ക് വിലയിടിഞ്ഞ ഡോളറിനെ,
നോക്കി നെടുവീര്‍പ്പിട്ടു...!
ദഹനക്കേട് ബാധിച്ച ഐ.ടി കമ്പനികള്‍
പാവം ജനങ്ങളെ പുറത്താക്കി,വയറു ശുദ്ധിയാക്കി...!
കഞ്ഞിക്കു വക തേടി വിദേശ
നിക്ഷേപം കാത്തിരുന്നവര്‍ ,
ആത്മഹത്യ ചെയ്തു...!
ഞാന്‍ വെറുമൊരു ദരിദ്ര രാഷ്ട്രത്തിലെ ,
പ്രതികരണ ശേഷി ഇല്ലാത്ത ജന കോടിയില്‍ ഒരുവന്‍..!
എങ്കിലും അമേരിക്കെ നീയറിയുക,
ഞാനുമൊരു മനുക്ഷ്യന്‍ !!!
ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നു ജീവിക്കാന്‍,
വിധിക്കപ്പെട്ടവന്‍...!
താഴേക്ക്‌ വീഴുന്ന സെന്‍സെക്സിനെ നോക്കി,
വില ഇടിയുന്ന എണ്ണ ഖനികളെ നോക്കി,
വീണ്ടുമൊരു മാന്ദ്യത്തെ വരവേല്‍ക്കാന്‍ കെല്‍പ്പില്ലാത്ത്തവന്‍!
ഇനിയുമൊരു പൊട്ട കിണറ്റിലേക്ക്
എന്നെ തള്ളിയിട്ടു നീ
ചിരിക്കുന്നത് കാലന്റെ പരിഹാസ ചിരി...!!
നിന്റെ അട്ടഹാസത്തില്‍ നിന്റെ ഡോലരുകളില്‍
അമര്ന്നരയുന്ന ജനതയുടെ ചോരയുടെ മണം!!
എന്തുത്തരം നല്‍കും നീ ഒരിക്കല്‍ കൂടി
ഈ പാവം ജന സമക്ഷത്തിലായ്..?

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പിണക്കം...






അവസാനത്തെ മിസ്ഡ് കാള്‍...ഇനിയൊരിക്കലും ആ നമ്പറിലേക്ക് വിളിക്കില്ല...എങ്കിലും ഡിലീറ്റ് ചെയ്യാന്‍ എന്തോ മനസ്സ് അനുവദിക്കുന്നില്ല...ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്..വളരെ പെട്ടന്നായിരുന്നു അവന്‍ ഹൃദയത്തോട് അടുത്തത്....ചിലര്‍ അങ്ങനെയാണ്...കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പറിച്ചു മാറ്റാനാവാത്ത വിധം നമ്മോടടുക്കുന്നു...എന്തോ അവനും അങ്ങനെ ആയിരുന്നു...സൌഹൃദത്തില്‍ ഉപരി പ്രണയത്തിന്റെ നൂലാമാലകള്‍ ഒരിക്കലും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല...മനസ്സ് വല്ലാതെ വിങ്ങുന്നു..മറ്റാരെക്കാളും അവനു തന്നെ അറിയാമായിരുന്നു....എന്നിട്ടും...


        "രേഖേ കഴിക്കുമ്പോ കൂടി ഈ കുന്ത്രാണ്ടം കയ്യീന്ന് വയ്ക്കാന്‍ വയ്യേ നിനക്ക്...ഇരുപത്തി നാല് മണിക്കുറും ഈ മൊബൈലും കുത്തി പിടിച്ചിരുന്നോ..."അമ്മയുടെ വഴക്ക് കാതില്‍ വീണിട്ടും കേട്ടില്ലെന്നു നടിച്ചു...ചിന്തകള്‍ മുഴുവന്‍ അവനെക്കുരിച്ചായിരുന്നു...


           എത്ര വട്ടം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല...നെഞ്ചോടു ചേര്‍ത്ത് വച്ച സൌഹൃദം..ഒടുവില്‍ പെട്ടന്ന് ഒരു നാളില്‍ ഒരു ഗുഡ്ബൈയും പറഞ്ഞ് അവന്‍ എത്ര പെട്ടന്ന് അകന്നു പോയി...?ഓര്‍ക്കുന്നുണ്ടാവുമോ തന്നെ കുറിച്ച് എപ്പോഴെങ്കിലും...?
         "ഈ കുട്ടിക്ക് സൂര്യന്‍ തലയ്ക്കു മേലെ വന്നിട്ടും യെണീക്കാരായില്ലേ?...നാളെ വേറൊരു വീട്ടില്‍ ചെന്ന് കേറേണ്ട പെണ്ണാണ്‌...അപ്പഴും വളര്‍ത്തു ദൂഷ്യം എന്നും പറഞ്ഞ് കുറ്റം മുഴുവന്‍ നിക്ക് ആവും.."അമ്മയുടെ പുലമ്പല്‍ അസഹ്യമായപ്പോള്‍ അവള്‍ മെല്ലെ എഴുന്നേറ്റു...ഒന്നിനും ഒരു ഉത്സാഹവും തോന്നിയില്ല... "രേഖേ ക്ലാസ്സില്‍പോവുന്നില്ലേ നീ ഇനീം അവിടെ എന്താലോചിച്ചു നിക്ക്വാ??" അച്ഛനും തുടങ്ങി...
അവനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഒരു വല്ലാത്ത നെഞ്ചിടിപ്പ്...എത്ര വിളിക്കില്ലെന്നു കരുതിയാലും വിളിക്കാതിരിക്കാന്‍ തനിക്കാവില്ലെന്ന് അവള്‍ക്കറിയാം..."താങ്കള്‍ വിളിച്ച നമ്പര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല ...ദയവു ചെയ്ത് പിന്നീട് ശ്രമിക്കുക..."ആ സബ്ദം കേട്ടപ്പോള്‍ തന്നെ മൊബൈല്‍ എടുത്ത് ഒരേറു കൊടുക്കാന്‍ തോന്നി...
അവന്‍ എന്തിനായിരുന്നു വാക്കുകള്‍ കൊണ്ട് തന്നെ ഇത്ര കുത്തി മുറിവേല്‍പ്പിച്ചത്...തന്റെ ജീവിതത്തിലെ മറ്റുള്ളവരെ പോലെ അവനും താന്‍ ഒരു തമാശ ആയിരുന്നോ...? അവളുടെ ചിന്തകള്‍ ഇടറുകയായിരുന്നു...ഇല്ല എന്നെങ്കിലും അവന്‍ തന്നെ തിരിച്ചറിയും ...സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...വ്യര്‍തമാനെന്നരിഞ്ഞിട്ടും...


***********************
           മനസ്സു ഇരമ്പുന്നു കടല്‍ പോലെ...ചക്രവാളത്തില്‍ നിറം പകര്‍ന്ന് സൂര്യന്‍ അകലെയെങ്ങോ അഴ്ന്നാഴ്ന്നു പോയി..
കടല്‍ കാത്തിരുന്നു സൂര്യന്റെ തിരിച്ചു വരവിനായി...പ്രതീക്ഷയോടെ...!!!അകലെയെങ്ങോ തന്റെ പ്രിയകൂട്ടുകാരനായി അവളും കാത്തിരുന്നു...